ചെന്നൈ: തമിഴ്നാട്ടിലെ ജല്ലിക്കട്ട് പ്രക്ഷോഭം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് സമരക്കാര്‍ക്കിടയില്‍ ഭിന്നത. സ്ഥിര നിയമനിര്‍മ്മാണമില്ലാതെ സമരം പിന്‍വലിക്കില്ലെന്ന് ഒരു വിഭാഗം പറയുമ്പോള്‍ മാര്‍ച്ച് 31 വരെ സമരം നിര്‍ത്തിവക്കുകയാണെന്ന് മറ്റൊരു വിഭാഗം പ്രഖ്യാപിച്ചു. ഇന്ന് തുടങ്ങുന്ന നിയമസഭ സമ്മേളനത്തില്‍ ജല്ലിക്കട്ട് ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ ബില്ലായി അവതരിപ്പിക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചെന്നൈ മറീനാബീച്ചിലേയ്‌ക്കും തമിഴ്നാട്ടിലെ മറ്റ് സമരവേദികളിലേയ്‌ക്കും പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ ജനങ്ങള്‍ ഒഴുകിയെത്തുമ്പോള്‍ സമരനേതാക്കള്‍ക്കിടയില്‍ ഭിന്നത പ്രകടമാണ്. ഓര്‍ഡിനന്‍സ് പുറത്തിറക്കിയ സാഹചര്യത്തില്‍ സമരം താല്‍ക്കാലികമായി അവസാനിപ്പിയ്‌ക്കണമെന്ന് ഒരു വിഭാഗം സമരനേതാക്കള്‍ ജനങ്ങളോടാവശ്യപ്പെടുന്നു.എന്നാല്‍ സ്ഥിരനിയമനിര്‍മ്മാണമില്ലാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മറ്റൊരു വിഭാഗവും ഉറച്ച നിലപാടെടുക്കുന്നു.

ഇന്ന് തുടങ്ങുന്ന നിയമസഭാ സമ്മേളനം ഏകകണ്ഠമായാകും ജല്ലിക്കട്ട് ബില്ല് പാസ്സാക്കുക. രാഷ്‌ട്രപതിയും ഗവര്‍ണറും ഈ ബില്ല് അംഗീകരിച്ചാല്‍ ജല്ലിക്കട്ട് ബില്ല് നിയമമാകും. എന്നാല്‍ പെറ്റയുള്‍പ്പടെയുള്ള സംഘടനകള്‍ സുപ്രീംകോടതിയെ സമീപിച്ചാല്‍ വീണ്ടും ബില്ല് നിയമക്കുരുക്കിലാകും. ഇത് മുന്നില്‍ക്കണ്ടാണ് ജല്ലിക്കട്ട് കേസില്‍ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ തങ്ങളുടെ ഭാഗം കേള്‍ക്കാതെ വിധി പറയരുതെന്നാവശ്യപ്പെട്ട് സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. മൃഗക്ഷേമബോര്‍ഡ് ഓര്‍ഡിനന്‍സിനെതിരെ സുപ്രീംകോടതിയില്‍ തടസ്സവാദമുന്നയിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായാണ് പ്രക്ഷോഭം പിന്‍വലിച്ച സമരക്കാര്‍ വ്യക്തമാക്കുന്നത്.