ശ്രീജിത്ത് ചികിത്സയിലായതിനാൽ കാണാനായില്ലെന്ന് പറവൂർ മജിസ്ട്രേറ്റ്

കൊച്ചി: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്ത് ചികിത്സയിലായതിനാൽ കാണാനായില്ലെന്ന് പറവൂർ മജിസ്ട്രേറ്റ്. കോടതിയിലെ എഫ് ഐ .ആറിലാണ് ഇക്കാര്യം എഴുതിയിരിക്കുന്നത്. രേഖയുടെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

ശ്രീജിത്ത് ചികിത്സയിലായതിനാൽ, ആശുപത്രിയിൽ നേരിട്ട് പോയെന്നും മജിസ്ട്രേറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസ് മർദിച്ചതായി ശ്രീജിത്തിന്‍റെ അഭിഭാഷകൻ തന്നോട് പരാതിപ്പെട്ടിരുന്നു, പൊലീസ് കസ്റ്റഡിയിലെടുക്കുമ്പോൾ മർദിച്ചെന്നും ശ്രീജിത്തിന്റെ ഭാര്യയും പറഞ്ഞു, ചികിത്സ ലഭ്യമാക്കിയില്ലെന്നും ബന്ധുക്കൾ അറിയിച്ചതായി കോടതി രേഖയിൽ മജിസ്ട്രേറ്റ് വ്യക്തമാക്കി. ശ്രീജിത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് ഡോക്ടർമാർ അറിയിച്ചതായും മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, ശ്രീജിത്ത് കസ്റ്റഡിയില്‍ മരിച്ച കേസില്‍ പറവൂര്‍ മജിസ്ട്രേറ്റിനെതിരെ പൊലീസ് ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു. ശ്രീജിത്തിനെ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ മജിസ്ട്രേറ്റ് മടക്കി അയച്ചെന്നാണ് പൊലീസിന്റെ പരാതി. പരാതിയെ തുടര്‍ന്ന്, ഹൈക്കോടതി പറവൂർ മജിസ്ട്രേറ്റിനോട് വിശദീകരണം തേടി. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത് തൊട്ടടുത്ത ദിവസമായിരുന്നു ഇത്. ഏഴിനാണ് മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കാൻ കൊണ്ടുപോയത്.

വീട് ആക്രമിച്ചതിനെ തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത കേസില്‍ വരാപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് ഒമ്പതാം തീയതിയാണ് ആശുപത്രിയില്‍ വച്ച് മരണപ്പെട്ടത്. ആന്തരിക രക്തസ്രവത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനയില്ല. 

ശ്രീജിത്തിനെ പന്ത്രണ്ടാം പ്രതിയാക്കിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ ആളുമാറിയാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതെന്നും വീട്ടില്‍ നിന്ന് പിടികൂടി കൊണ്ടു പോകുന്പോള്‍ തന്നെ പോലീസ് മര്‍ദ്ദനം ആരംഭിച്ചിരുന്നുവെന്നുമാണ് ശ്രീജിത്തിന്‍റെ വീട്ടുകാരും അയല്‍വാസികളും പറയുന്നത്.