നികുതി കുടിശ്ശിക; ശ്രീവിദ്യയുടെ ഫ്ലാറ്റ് ലേലത്തിന്
- നടി ശ്രീവിദ്യയുടെ ചെന്നൈയിലെ ഫ്ലാറ്റ് ലേലത്തിന്
- ലേലം നടത്തുന്നത് ആദായനികുതി വകുപ്പ്
- നികുതി കുടിശ്ശിക 45 ലക്ഷം
- ഇത് ഈടാക്കാനാണ് ലേലം
അന്തരിച്ച നടി ശ്രീവിദ്യയുടെ ചെന്നൈയിലെ ഫ്ലാറ്റ് ആദായനികുതി വകുപ്പ് ലേലത്തില്‍ വച്ചു...45 ലക്ഷം രൂപ ആദായനികുതി കുടിശ്ശിക ഈടാക്കുന്നതിന് വേണ്ടിയാണ് ലേലം. ശ്രീവിദ്യയുടെ വസ്തുക്കളുടെ സൂക്ഷിപ്പുകാരനായ നടൻ ഗണേഷ്കുമാറിന്‍റെ അനുവാദത്തോടെയാണ് ലേലമെന്ന് ആദായനികുതിവകുപ്പധികൃതർ പറഞ്ഞു.
ഈ ഫ്ലാറ്റില്‍ ഇപ്പോള്‍ വാടകക്ക് താമസിക്കുന്നത് അഭിഭാഷകനായ ഉമാശങ്കറാണ്. 2005 ല്‍ ശ്രീവിദ്യമരിക്കുന്നതിന് മുൻപേ വീട് വാടകക്ക് എടുത്തിരുന്നുവെന്നും ആദായനികുതി സംബന്ധിച്ച കേസുകളെല്ലാം ഗണേഷ് കുമാറിന് അറിയാമെന്നും ഉമാശങ്കർ പറഞ്ഞു. ഇപ്പോള്‍ മാസവാടകയായ 13000 രൂപ ആദായനികുതിവകുപ്പിനാണ് ഇവർ നല്‍കുന്നത്
1996 മുതല്‍ മരണം വരെ ശ്രീവിദ്യ ആദായ നികുതി അടച്ചിട്ടില്ല. അതാണ് കുടിശ്ശിക 45 ലക്ഷത്തിലെത്തിയത്. മാസം ലഭിക്കുന്ന 13,000 രൂപകൊണ്ട് മാത്രം നഷ്ടം നികത്താൻ കഴിയില്ല. അക്കാരണത്താലാണ് ലേലം ചെയ്യുന്നത്..ഇക്കാര്യം ഗണേഷ് കുമാറിനെ അറിയിച്ചുവെന്നും ഉദ്യോഗസ്ഥൻ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. ഈ മാസം 26 നാണ് ലേലം നിശ്ചയിച്ചിട്ടുള്ളത്. 1 കോടി 14 ലക്ഷത്തി 10,000 രൂപയാണ് ഫ്ലാറ്റിന് വിലയിട്ടിരിക്കുന്നത്. ലേലം നടക്കുന്നതോടെ ശ്രീവിദ്യയുടെ പേരിലുള്ള മറ്റൊരു ശേഷിപ്പ് കൂടി ഇതോടെ ഇല്ലാതായിത്തീരും.