രാമായണ മാസം ആചരിക്കാൻ സിപിഎം ഉദ്ദേശിക്കുന്നില്ല സംസ്കൃത സംഘത്തിന്റെ നേതൃത്വത്തിലാണ് രാമായണ മാസാചരണം ലക്ഷ്യം പുരാണേതിഹാസങ്ങളുടെ അന്തസത്ത ജനങ്ങളിലെത്തിക്കുക വരുംമാസങ്ങളിലും വിവിധ പരിപാടികൾ നടത്തും

തിരുവനന്തപുരം: സിപിഎം രാമായണ മാസാചരണം നടത്തുന്നുവെന്ന പ്രചരണം അടിസ്ഥാനരഹിതമെന്ന് സിപിഎം സ്റ്റേറ്റ് കമ്മറ്റി അം​ഗം വി. ശിവദാസൻ. ''രാമായണ മാസാചരണം ആചരിക്കാനോ ക്ലാസ് നടത്താനോ സിപി എം ഉദ്ദേശിക്കുന്നില്ല. തെറ്റിദ്ധാരണയുടെ ഭാ​ഗമായിട്ടാണ് ഇത്തരമൊരു വാർത്ത. കേരളത്തിൽ രണ്ട് വർഷമായി പ്രവർത്തിക്കുന്ന സംസ്കൃത സംഘം എന്നു പേരുള്ള സംഘടനയുണ്ട്. രാമായണത്തെക്കുറിച്ചും മഹാഭാരതത്തെക്കുറിച്ചും മറ്റ് എല്ലാ പുരാണേതിഹാസങ്ങളെക്കുറിച്ചും ഈ സംഘടന പഠനവും വിശകലന സെമിനാറുകളും നടത്താറുണ്ട്.

എന്നാൽ രാമായണത്തെയും മഹാഭാരതത്തെയും വർ​​ഗീയ വാദികൾ അവരുടെ താത്പര്യത്തിന് അനുസരിച്ച് ഉപയോ​ഗിക്കുന്ന ഒരു സാഹചര്യമാണ് നിലനിൽക്കുന്നത്. ഈ സാഹചര്യത്തിൽ‌ അതിന്റെ യഥാർത്ഥ അന്തസത്ത പൊതു സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടതാവശ്യമാണ്. മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട് പുരാണേതിഹാസങ്ങളെക്കുറിച്ച് ചർച്ചകളും സംവാദങ്ങളും സംഘടിപ്പിക്കുന്നവരുടെ കൂട്ടായ്മയാണ് സംസ്കൃത സംഘം.

പുരോ​ഗമന ചിന്താ​ഗതിക്കാരായ ഒരു കൂട്ടം ആളുകളാണ് ഈ കൂട്ടത്തിലുള്ളത്. അവരുടെ നേതൃത്വത്തിലാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.'' പാർട്ടിയുടെ രാമായണ മാസാചരണ വാർത്തയെക്കുറിച്ച് അദ്ദേഹം വിശദീകരിക്കുന്നു. ഈ മാസം 17 നാണ് രാമായണ മാസാചരണത്തോട് അനുബന്ധിച്ചുള്ള വിവിധ പരിപാടികൾ ആരംഭിക്കുന്നത്. എന്നാൽ കർക്കിടക മാസത്തിൽ മാത്രമായി ഈ പരിപാടികൾ ഒതുങ്ങിനിൽക്കുന്നില്ല എന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

തുടർന്ന് വരുന്ന മാസങ്ങളിലും ഈ വിഷയത്തെ അടിസ്ഥാനപ്പെടുത്തി സംവാദങ്ങളും ചർച്ചകളും തുടരും. സംസ്കൃത സംഘം മുമ്പ് സംഘടിപ്പിച്ചിരുന്ന പരിപാടികളുടെ തുടർച്ചയാണ് ഇതും. പാർട്ടി അനുഭാവികൾക്കും ഈ പരിപാടിയിൽ പങ്കെടുക്കാം. ഇന്ത്യാ ചരിത്രത്തിന്റെ ഭാ​ഗമായി കിടക്കുന്ന പുരാണേതിഹാസങ്ങളെക്കുറിച്ചുള്ള ചർച്ചയിൽ താത്പര്യമുണ്ടെങ്കിൽ പാർട്ടിക്കാർ പങ്കെടുക്കുന്നതിൽ എന്താണ് തെറ്റെന്ന് അദ്ദേഹം ചോദിക്കുന്നു. ഈ മാസം 25 ന് തിരുവനന്തപുരത്ത് സംസ്ഥാനതല സമ്മേളനം നടത്താനും തീരുമാനിച്ചിട്ടുണ്ട്.