മണിക്കൂറുകള്‍ മാത്രം; ആഘോഷരാവിന് ഇന്ന് കൊടിയിറങ്ങും
പ്രതിഷേധത്തെ തുടർന്ന് മാറ്റിവച്ച കൂടിയാട്ട മത്സരം നടത്താന്‍ തീരുമാനിച്ചതോടെയാണ് കൂടിയാട്ട മത്സരാര്‍ത്ഥികള്‍ക്ക് സന്തോഷത്തിന്‍റെ സമാപനം സാധ്യമായത്. ഏറെ കഷ്ടപ്പാടുകള്‍ക്കിടയില്‍ പഠിച്ചെടുത്ത കല പ്രദര്‍ശിപ്പിക്കാനായതില്‍ കുട്ടികള്‍ സന്തോഷം പങ്കുവെച്ചു.
ആലപ്പുഴ: വൈകീട്ടോടെ സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊട്ടിക്കലാശമാകും. അവസാന മണിക്കൂറിൽ പോയിന്റ് നിലയിൽ പാലക്കാടും കോഴിക്കോടും ഒപ്പത്തിനൊപ്പമാണ്. ഇന്നലെ പ്രതിഷേധത്തെ തുടർന്ന് മാറ്റിവച്ച കൂടിയാട്ട മത്സരം ഇന്ന് ടൗൺഹാളിൽ നടത്തി. അവസാന നിലയില്‍ കോഴിക്കോടും പാലക്കാടും 800 പോയന്‍റുകള്‍ പങ്കുടുമ്പോള്‍ രണ്ടാമതുള്ള കണ്ണൂരിന് 777 പോയന്‍റാണ്. തൃശ്ശൂര്‍ 775 ഉം, മലപ്പുറം 763 പോയന്‍റുമായി പുറകേയുണ്ട്.
കൂടിയാട്ട മത്സരാര്‍ത്ഥികള്‍ക്ക് സന്തോഷം സമ്മാനിച്ചാണ് ഇരുപത്തിമൂന്നാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തിരശീലവീഴുന്നത്. പ്രതിഷേധത്തെ തുടർന്ന് മാറ്റിവച്ച കൂടിയാട്ട മത്സരം നടത്താന്‍ തീരുമാനിച്ചതോടെയാണ് കൂടിയാട്ട മത്സരാര്‍ത്ഥികള്‍ക്ക് സന്തോഷത്തിന്‍റെ സമാപനം സാധ്യമായത്. ഏറെ കഷ്ടപ്പാടുകള്‍ക്കിടയില്‍ പഠിച്ചെടുത്ത കല പ്രദര്‍ശിപ്പിക്കാനായതില്‍ കുട്ടികള്‍ സന്തോഷം പങ്കുവെച്ചു. 24 മത് സംസ്ഥാന കലോത്സവം കാസര്‍കോട് നടത്തുമെന്നാണ് അവസാന സൂചനകള്‍.
മോണോആക്റ്റിന് പിന്നാലെ ജനപ്രിയ ഇനമായ മിമിക്രിയും കുടുസ്സുമുറിയിൽ ഒരുക്കിയ വേദിയില്‍ നടത്തിയത് പ്രതിഷേധത്തിനിടയാക്കി. മത്സരം കാണാനെത്തിയവരിൽ പലർക്കും ചെറിയ മുറിയിൽ സൗകര്യമില്ലാത്തതിനാൽ തിരിച്ച് പോവേണ്ടി വന്നു. അതേ സമയം ഹൈസ്കൂൾ ഹയർ സെക്കണ്ടറി വിഭാഗം ആൺകുട്ടികളുടെ മത്സരം നിലവാരം പുലർത്തിയില്ല. മത്സരാർത്ഥികൾ പ്രളയത്തിലും ഡി ജെ പാർട്ടികളിലും മാത്രം ഒതുങ്ങി നിന്നതോടെ മിമിക്രി കലയുടെ തനിമ നഷടപ്പെട്ടെന്ന് വിധികർത്താക്കളും പറഞ്ഞു.
കലോത്സവത്തിൽ ദീപ നിശാന്ത് നടത്തിയ ഉപന്യാസ മത്സരത്തിന്റെ വിധി നിർണയം റദ്ദാക്കി. പ്രശസ്ത എഴുത്തുകാരന്‍ സന്തോഷ് ഏച്ചിക്കാനമാണ് പുനർമൂല്യ നിർണയം നടത്തിയത്. 13 അംഗ ഹയർ അപ്പീൽ സമിതിയാണ് കെ എസ് യു നൽകിയ പരാതിയിൽ തീരുമാനം എടുത്തത്. വിധി നിർണയം റദ്ദാക്കിയതിനെ കുറിച്ച് ഔദ്യാഗിക അറിയിപ്പ് കിട്ടിയില്ലെന്ന് ദീപ ഏഷ്യാനെറ് ന്യൂസിനോട് പറഞ്ഞു.
കടുത്ത പ്രതിക്ഷേധങ്ങൾക്ക് ഒടുവിൽ ആണ് ദീപ നിഷാന്തിന്റെ വിധി നിർണയം സംഘാടക സമിതി റദ്ദാക്കിയത്. 13 അംഗ ഹയർ അപ്പീൽ സമിതിയാണ് കെ എസ് യു നൽകിയ പരാതിയിൽ തീരുമാനം എടുത്തത്. ഹയർ അപ്പീൽ ജൂറി അംഗവും എഴുത്തുകാരനും ആയ സന്തോഷ് എച്ചിക്കാനത്തിന്റെ പുനർ മൂല്യ നിർണയം സമിതി അംഗീകരിച്ചു. പക്ഷേ ഡിപിഐ ഇറക്കിയ വാർത്ത കുറിപ്പിൽ ഒരു വിധി കർത്താവിന് എതിരായ പരാതിയുടെ അടിസ്ഥാനത്തിൽ എന്നല്ലാതെ ദീപയുടെ പേര് പരാമർശിച്ചില്ല. കവിത മോഷണ വിവാദത്തിൽ ഉൾപ്പെട്ട ദീപ നിഷാന്തിനെ വിധി കർത്താവാക്കിയതിന് എതിരെ ഇന്നലെ വലിയ പ്രതിഷേധം ഉയർന്നിരുന്നു.