സംസ്ഥാന സ്കൂള്‍ കായികമേളയിൽ 236 പോയിന്‍റുമായി അത്ലറ്റിക്സ് കിരീടം നേടി മലപ്പുറം
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേളയിൽ 236 പോയിന്‍റുമായി അത്ലറ്റിക്സ് കിരീടം നേടി മലപ്പുറം. തുടര്‍ച്ചയായ രണ്ടാം തവണയാണ് മലപ്പുറം കിരീടം സ്വന്തമാക്കിയിരിക്കുന്നത്. 20 പോയിന്‍റിന്‍റെ ലീഡോടെയാണ് മലപ്പുറം അവസാന ദിവസം ട്രാക്കിലേക്ക് എത്തിയത്. എന്നാൽ 400 മീറ്ററിൽ പാലക്കാടിന്‍റെ കുതിപ്പായിരുന്നു. വടവന്നൂര്‍ സ്കൂളിലെ താരങ്ങളുടെ മികവിൽ പാലക്കാട് 3 പോയിന്‍റിന്‍റെ ലീഡിലേക്കെത്തി. എന്നാൽ റിലേ മത്സരത്തിൽ ആധിപത്യം ഉറപ്പിക്കാൻ മലപ്പുറത്തിന് സാധിച്ചു. പാലക്കാടിനെ മറികടന്ന് കിരീടനേട്ടത്തിലേക്ക് എത്താൻ മലപ്പുറത്തിന് കഴിഞ്ഞു. മീറ്റിൽ ഒരു മത്സരം കൂടി പൂര്‍ത്തിയാകാനുണ്ട്. എന്നാൽ ആ മത്സരഫലം എന്തായാലും മലപ്പുറത്തിന്‍റെ കിരീടനേട്ടത്തെ ബാധിക്കില്ല. പാലക്കാടിന് 205 പോയിന്‍റ് മാത്രമാണുള്ളത്. 2024 ൽ കൊച്ചിയിൽ 247 പോയിന്‍റുമായിട്ടാണ് മലപ്പുറം കിരീടം നേടിയത്.
ദേവപ്രിയയേയും അതുലിനെയും സഞ്ജു സാംസൺ ഫൗണ്ടേഷൻ ഏറ്റെടുക്കും
സംസ്ഥാന സ്കൂൾ കായികമേള 2025ൽ റെക്കോർഡ് ജേതാക്കളായ ദേവപ്രിയയേയും അതുലിനേയും സംസ്ഥാന സഞ്ജു സാംസൺ ഫൗണ്ടേഷൻ ഏറ്റെടുക്കുമെന്ന് സ്കൂൾ കായികമേള 25 തിരുവനന്തപുരം ബ്രാൻഡ് അംബാസഡറായ സഞ്ജു സാസംസൺ അറിയിച്ചു. വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. കായിക മേളയിൽ സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ 100 മീറ്ററിൽ റെക്കോർഡ് നേടിയ സിഎച്ച്എസ് കാൽവരി മൗണ്ട് സ്കൂളിലെ ദേവപ്രിയ ഷൈബുവിനെയും 100 മീറ്ററിലും 200 മീറ്ററിലും റെക്കോർഡ് നേടിയ ചാരമംഗലം ഗവൺമെന്റ് ഡിവിഎച്ച്എസ്എസ് സ്കൂളിലെ അതുൽ ടി.എമ്മിനെയുമാണ് സഞ്ജു സാംസൺ ഫൗണ്ടേഷൻ ഏറ്റെടുക്കുക.


