മനുഷ്യ രക്തം കൊണ്ട് വിഗ്രഹത്തെ കുളിപ്പിക്കുന്ന ആചാരം ഒഴിവാക്കി  ക്ഷേത്ര ഭരണ സമിതിയുടെതാണ് തീരുമാനം 

തിരുവനന്തപുരം: വിതുര വിദ്വാരി വൈദ്യനാഥ ക്ഷേത്രത്തിലെ രക്താഭിഷേക ചടങ്ങ് ഉപേക്ഷിച്ചു. ക്ഷേത്ര ഭരണ സമിതിയാണ് തീരുമാനം എടുത്തത്. തെറ്റിദ്ധാരണ വന്ന സാഹചര്യത്തിലാണ് ഇതെന്ന് വിശദീകരണം

Add Asianetnews as a Preferred SourcegooglePreferred

ഈ മാസം 12 ന് ചടങ്ങ് നടത്താനിരിക്കെയാണ് തീരുമാനം. ചടങ്ങിനെതിരെ ദേവസ്വം മന്ത്രി രംഗത്തെത്തിയിരുന്നു. നടപടി എടുക്കുമെന്ന് ദേവസ്വം മന്ത്രി അറിയിച്ചിരുന്നു. ആളുകളുടെ രക്തം എടുത്ത് അതില്‍ ദേവീവിഗ്രഹത്തെ കുളിപ്പിക്കുന്ന ഈ ചടങ്ങിനെപ്പറ്റി ഏഷ്യാനെറ്റ് ന്യൂസ് ഒാണ്‍ ലൈന്‍ റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നായിരുന്നു മന്ത്രിയുടെ ഇടപെടല്‍. തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മനുഷ്യത്വവിരുദ്ധമായ ഈ ആചാരത്തിനെതിരെ നടപടിയെടുക്കുമെന്ന കാര്യം ദേവസ്വം മന്ത്രി പ്രഖ്യാപിച്ചത്. 

മനുഷ്യരക്തം കൊണ്ട് കാളിയെ കുളിപ്പിക്കുന്ന പ്രാകൃതമായ ഈ ആചാരം ഒരു കാരണവശാലും അനുവദിക്കാന്‍ സാധിക്കില്ലെന്നും ഇത്തരം സംഭവങ്ങള്‍ കേരളത്തിനാകെ അപമാനമാണെന്നും ദേവസ്വം മന്ത്രി പറഞ്ഞു. നരബലിയും മൃഗബലിയും പോലുള്ള അനാചാരങ്ങള്‍ നവോത്ഥാന മുന്നേറ്റത്തില്‍ ഉപേക്ഷിച്ച കേരളത്തില്‍ അസംബന്ധ ആചാരങ്ങളുടെ തിരിച്ചു വരവിനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സിറിഞ്ച് വഴി രക്തം സ്വീകരിച്ച് ആ രക്തം കൊണ്ട് കാളീവിഗ്രഹം കുളിപ്പിക്കുമെന്നാണ് ഇതേക്കുറിച്ചുള്ള നോട്ടീസില്‍ ക്ഷേത്രം ഭാരവാഹികള്‍ പറയുന്നത്. പ്രാകൃതവും മനുഷ്യത്വരഹിതവുമായ ഈ പ്രവൃത്തി എന്തു വില കൊടുത്തും തടയണമെന്ന് തിരുവനന്തപുരം റൂറല്‍ എസ്.പിയോടും ജില്ലാ കളക്ടറോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ അനാചാരത്തിന് ഒരു വര്‍ഗ്ഗീയ സംഘടനയുടെ പിന്തുണയുണ്ടെന്നാണ് വിവരമെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കുന്നു.