ദില്ലി: ഗോ രക്ഷയുടെ പേരില്‍ അതിക്രമം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നറിയിപ്പ്. പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിന് ശേഷം കേന്ദ്രമന്ത്രി അനന്ത് കുമാറാണ് ഇക്കാര്യം അറിയിച്ചത്. ഗോ രക്ഷയുടെ പേരില്‍ അതിക്രമങ്ങള്‍ തുടര്‍ക്കഥയാവുമ്പോഴാണ് പ്രധാനമന്ത്രി വീണ്ടും കടുത്ത നിലപാടെടുക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കും. നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നു മോദി യോഗത്തില്‍ വ്യക്തമാക്കി. ഗോ രക്ഷപ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടത്തിനനെതിരെ പാര്‍ലമെന്റില്‍ പ്രതിഷേധം അറിയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഗോ രക്ഷാ പ്രവര്‍ത്തകരുടെ ആക്രമണത്തിനെതിരെ മോദി നേരത്തെയും രംഗത്തു വന്നിരുന്നു. എന്നാല്‍ മോദിയുടെ വിമര്‍ശത്തിന് ശേഷവും ഗോ രക്ഷാ പ്രവര്‍ത്തകര്‍ ഒരു യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയിരുന്നു.