എംഎൽഎമാരുടെ സമരം പത്താം ദിവസത്തിലേക്ക്; ശബരിമലയിലെ നിരോധനാജ്ഞ ഇന്ന് അവസാനിക്കും
ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, കെ.സുരേന്ദ്രനെതിരായ കള്ളക്കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന സി.കെ.പദ്മനാഭന്റെ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. ശബരിമലയിലെ നിരോധനാജ്ഞ ഇന്ന് അവസാനിക്കും.
പത്തനംതിട്ട: നിയമസഭയിലിന്നും പ്രതിപക്ഷ പ്രതിഷേധത്തിന് സാധ്യത. യുഡിഎഫ് എംഎൽഎമാരുടെ സത്യഗ്രഹം പത്താം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, അടിസ്ഥാന സൗകര്യങ്ങളൊരുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് എംഎൽഎമാർ സത്യഗ്രഹം തുടരുന്നത്. ഇവരുടെ സമരം തീർക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ടായിരിക്കും ഇന്ന് പ്രതിപക്ഷം പ്രതിഷേധം സംഘടിപ്പിക്കുക. എന്നാൽ എന്നാൽ തല്‍കാലം ഇടപെടേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം.
ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, കെ.സുരേന്ദ്രനെതിരായ കള്ളക്കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന സി.കെ.പദ്മനാഭന്റെ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. നേരത്തെ എട്ടുദിവസം നിരാഹാര സമരം നടത്തിയ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എൻ. രാധാകൃഷ്ണന്‍റെ ആരോഗ്യനില മോശമായതിനെ തുടർന്നാണ് സികെ പദ്മനാഭൻ സമരം ഏറ്റെടുത്തത്. ശബരിമലയിലെ നിരോധനാജ്ഞ ഇന്ന് അവസാനിക്കും.
നിരോധനാജ്ഞ തുടരണമെന്ന് പൊലീസ് റിപ്പോർട്ട് നൽകിയേക്കും. എക്സിക്യുട്ടീവ് മജിസ്ട്രേറ്റുമാരുടെ റിപ്പോർട്ടു കൂടെ പരിഗണിച്ചായിരിക്കും ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടം അന്തിമ തീരുമാനമെടുക്കുക. നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയെങ്കിലും തീർത്ഥാടകരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായിട്ടില്ല. നടവരവിലും ഗണ്യമായ കുറവുണ്ട്. തീർത്ഥാടനകാലം ആരംഭിച്ച് 23 ദിവസം പിന്നിടുമ്പോൾ 48 കോടി രൂപ മാത്രമാണ് നടവരവായി ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 85 കോടി രൂപയായിരുന്നു നടവരവ്.സന്നിധാനമടക്കം 4 സ്ഥലത്താണ് ജില്ലാ മജിസ്ട്രേറ്റു കൂടിയായ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്.