തിരുവനന്തപുരം: അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത വിദ്യാര്‍ത്ഥിനിയുടെ മുഖത്തടിച്ച് പരിക്കേല്‍പ്പിച്ചതിന് എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി അറസ്റ്റില്‍. തിരുവനന്തപുരം പൗഡിക്കോളം സ്വദേശി നിതിന്‍ ആണ് അറസ്റ്റിലായത്. നിതിനിനെതിരെ കൂടുതല്‍ വിദ്യാര്‍ത്ഥിനികളും അപമാനിച്ചെന്ന് പരാതിയുമായി രംഗത്ത് വന്നു.

കഴക്കൂട്ടം മേനംകുളം മരിയന്‍സ് എഞ്ചിനിയറിംഗ് കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി നിതിനിനെയാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ക്‌ളാസില്‍ നില്‍ക്കുകയായിരുന്നു വിദ്യാര്‍ത്ഥിനിയെ നിതില്‍ അസഭ്യം പറഞ്ഞ് അപമാനിച്ചു. ഇത് ചോദ്യം ചെയ്തപ്പോഴാണ് മുഖത്തടിച്ചത്. അടിയുടെ ആഘാതത്തില്‍ മുഖം പൊട്ടി ചോര വാര്‍ന്നു. ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുക, അടിച്ചു പരിക്കേല്‍പ്പിക്കുക തുടങ്ങിയ വകുപ്പ് പ്രകാരമാണ് പോലീസ് കേസ്. പൗഡിക്കോളം സ്വദേശിയായ നിതില്‍ നേരത്തെയും പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്ന് കാണിച്ച് എട്ട് വിദ്യാര്‍ത്ഥിനികള്‍ വൈകുന്നേരത്തോടെ പോലീസില്‍ പരാതി നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് നിതിനിനെ കോളേജില്‍ നിന്നും സസ്‌പെന്റ് ചെയ്തതായി മാനേജ്‌മെന്റ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.