ഉച്ച ഭക്ഷണത്തിനെതിരെ പരാതി വിദ്യാര്‍ത്ഥിയ്ക്ക് പ്രിന്‍സിപ്പാളിന്‍റെ മര്‍ദ്ദനം

ഡെറാഡൂണ്‍: സ്കൂളിലെ ഉച്ച ഭക്ഷണം മോശമാണെന്ന് പരാതി പറഞ്ഞ വിദ്യാര്‍ത്ഥിയെ സ്കൂള്‍ പ്രിന്‍സിപ്പാള്‍ മര്‍ദ്ദിച്ച് അവശനാക്കി. പതിനൊന്നുകാരനായ വിദ്യാര്‍ത്ഥി മര്‍ദ്ദനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്. റാഡൂണിലെ ദലന്‍വാലയിലെ സര്‍ക്കാര്‍ സ്കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മര്‍ദ്ദനമേറ്റ രാഹുല്‍. തിങ്കളാഴ്ചയാണ് രാഹുല്‍ സ്കൂള്‍ പ്രിന്‍സിപ്പലായ നസ്രിന്‍ ബാനുവിനോട് ഉച്ച ഭക്ഷണം മോശമാണെന്ന് പരാതിപ്പെട്ടത്. തുടര്‍ന്ന് നസ്രിന്‍ കുട്ടിയെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റതോടെ രാഹുല്‍ അബോധാവസ്ഥയിലായെന്ന് പൊലീസ് പറഞ്ഞു. 

സഹപാഠികള്‍ ചേര്‍ന്ന് രാഹുലിനെ വീട്ടിലെത്തിക്കുകയും രക്ഷിതാക്കള്‍ കുട്ടിയെ ഉടനെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. രാഹുലസിന്‍റെ അച്ഛന്‍ ധര്‍മ്മേന്ദ്ര പാസ്വാന്‍ പ്രിന്‍സിപ്പാളിനെതിരെ പൊലീസില്‍ പരാതി നല്‍കി. പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. രാഹുല്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രാഹുലിന്‍റെ ബന്ധുക്കള്‍ സ്കൂളിന് മുന്നില്‍ പ്രതിഷേധിച്ചു. പ്രാഥമിക അന്വേഷണത്തെ തുടര്‍ന്ന് പ്രിന്‍സിപ്പാളിനെ സസ്പെന്‍റ് ചെയ്തു.