തിരുവനന്തപുരം: എസ്എഫ്ഐ പ്രവര്‍ത്തകര്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ വച്ച് മര്‍ദ്ദിച്ചെന്ന് പരാതി നല്‍കിയ വിദ്യാര്‍ത്ഥിക്ക് വീണ്ടും മര്‍ദ്ദനം. കോളേജിലെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തില്ലെന്ന് ആരോപിച്ച് രണ്ട് ദിവസം മുമ്പ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്ന് പ്രിന്‍സിപ്പലിനും പൊലീസിനും പരാതി നല്‍കിയ വിദ്യാര്‍ത്ഥിക്കാണ് വീണ്ടും മര്‍ദ്ദനമേറ്റത്. സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്ത് പഠനം തുടരുന്ന രണ്ടാംവര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥി ആറ്റിങ്ങല്‍ സ്വദേശി കെ ഷമീറുദ്ദീനാണ് വീണ്ടും മര്‍ദ്ദനമേറ്റത്. പരാതിനല്‍കിയതിനു ശേഷം കോളേജിലെത്തിയപ്പോള്‍ യൂണിയന്‍ റൂമില്‍ പൂട്ടിയിട്ട് വീണ്ടും മര്‍ദ്ദിച്ചതായി ഷമീറുദ്ദീന്‍ പറയുന്നു.

യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തില്ലെന്നാരോപിച്ച് ജൂനിയര്‍ വിദ്യാര്‍ത്ഥികളായ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് കഴിഞ്ഞ ദിവസം തന്നെ മര്‍ദ്ദിച്ചതായാണ് ഷമീറുദ്ദീന്‍ പരാതി നല്‍കിയിരുന്നത്. നിര്‍ധനവിദ്യാര്‍ത്ഥിയായ ഷമീറുദ്ദീന്‍ കോളേജിനടുത്തുള്ള സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്താണ് പഠനമാര്‍ഗ്ഗം കണ്ടെത്തുന്നത്. യാത്രയയപ്പ് ദിവസം സ്ഥാപനത്തില്‍ നിന്നും അവധി ലഭിക്കാത്തതിനാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പിറ്റേദിവസം ക്ലാസ്സ് മുറിയിലിരുന്ന് പ്രൊജക്ട് വര്‍ക്കുകള്‍ ചെയ്യുന്നതിനിടെ മെയിന്‍സ്വിച്ച് ഓഫ് ചെയ്ത ശേഷം ക്ലാസ്സിലെത്തിയ സംഘം നീയൊക്കെ ഇരുട്ടത്തിരുന്ന് പഠിച്ചാല്‍ മതിയെന്ന് ആക്രോശിച്ച് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ആദ്യസംഭവത്തെക്കുറിച്ച് ഷമീറുദ്ദീന്‍ asianetnews.tv യോട് പറഞ്ഞു.

"പണിക്കു പോകുന്നതിനാലാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നത്"


കഴിഞ്ഞദിവസം ഫിലോസഫി ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ നേതൃത്വത്തിലാണ് അവസാനവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രയയപ്പ് സംഘടിപ്പിച്ചത്. ജോലിചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും അവധി ലഭിച്ചില്ല. ഉടന്‍ സമര്‍പ്പിക്കേണ്ട പ്രൊജക്ട് വര്‍ക്കുകള്‍ ചെയ്തുതീര്‍ക്കാനാണ് പിറ്റേദിവസം കോളേജിലെത്തിയയത്. മെയിന്‍സ്വിച്ച് ഓഫ് ചെയ്തത് ചോദ്യം ചെയ്തപ്പോള്‍ സംഘം ചേര്‍ന്നായിരുന്നു മര്‍ദ്ദനം. സംഭവമറിഞ്ഞ് ഓടിയെത്തിയ മറ്റ് പ്രവര്‍ത്തകരും കാര്യമെന്തെന്ന് അന്വേഷിക്കുക പോലും ചെയ്യാതെ മര്‍ദ്ദിച്ചെന്നും അധ്യാപകരും സഹപാഠികളും ദൃക്സാക്ഷികളാണെന്നും ഷമീറുദ്ദീന്‍ പറയുന്നു.

മൂന്നാംവര്‍ഷ ബി എ ഫിലോസഫി വിദ്യാര്‍ത്ഥികളായ വിഷ്ണു, യദു, നന്ദകിഷോര്‍, ആഷിഖ് തുടങ്ങിയവര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്ന് കാണിച്ചാണ് ഷമീറുദ്ദീന്‍ കോളേജ് പ്രിന്‍സിപ്പളിനും പൊലീസിലും പരാതി നല്‍കിയത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാന്‍ വകുപ്പ് അധ്യക്ഷനെ ചുമതലപ്പെടുത്തിയതായി പ്രിന്‍സിപ്പല്‍ asianetnews.tv യോട് പറഞ്ഞിരുന്നു. ഇതിനിടെയാണ് ഇന്നു രാവിലെ പ്രൊജക്ട് സമര്‍പ്പിക്കാന്‍ കോളേജിലെത്തിയ തന്നെയും സുഹൃത്തിനെയും യൂണിയന്‍ റൂമില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചതെന്ന് ഷമീറുദ്ദിന്‍ പറയുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ആശുപത്രിയിലേക്ക് പോയ താന്‍ അവിടെയും എസ്എഫ്ഐ പ്രവര്‍ത്തകരെ കണ്ടതിനാല്‍ തിരിച്ചുവരികയായിരുന്നു. മറ്റേതെങ്കിലും ആശുപത്രിയില്‍ ചികിത്സയ്ക്ക് പോകാനുള്ള ശ്രമങ്ങളിലാണ് താനെന്ന് ഇന്നു വൈകിട്ട് 6 മണിയോടെ ഷമീറുദ്ദീന്‍ asianetnews.tv യോട് പറഞ്ഞു.

ആദ്യ അക്രമണത്തെക്കുറിച്ച് ഷമീറുദ്ദീന്‍ asianetnews.tv യോട് പറഞ്ഞത്:

"നീയൊക്കെ ഇരുട്ടത്തിരുന്ന് പഠിച്ചാല്‍ മതി.."

"5 വര്‍ഷം മുമ്പ് കോളേജില്‍ വരുന്നത് എസ്എഫ്ഐയില്‍ ഒരുപാട് പ്രതീക്ഷ അര്‍പ്പിച്ചുകൊണ്ടായിരുന്നു..എന്നാല്‍ പുറത്തുകേള്‍ക്കുന്നതൊന്നുമല്ല ഇവിടെ നടക്കുന്നത് .."

"ആശയങ്ങളെ കായകമായി നേരിടുന്നു.. "

ഷമീറുദ്ദീന്‍ കോളേജ് പ്രിന്‍സിപ്പലിനു നല്‍കിയ പരാതിയുടെ കോപ്പി