നീറ്റ് പരീക്ഷാ ഫലം ഒരു വിദ്യാര്‍ത്ഥി കൂടി ആത്മഹത്യ ചെയ്തു

ചെന്നൈ: നീറ്റ് പരീക്ഷയില്‍ വിജയിക്കാനാകാത്തതില്‍ മനംനൊന്ത് പതിനേഴുകാരി ആത്മഹത്യ ചെയ്തു. തമിഴ്നാട്ടില്‍ നീറ്റ് പരീക്ഷാ ഫലം വന്നതില്‍ തുടര്‍ന്ന് ആത്മഹത്യ ചെയ്ത രണ്ടാമത്തെ വിദ്യാര്‍ത്ഥിയാണ് ശുഭശ്രീ. വീട്ടിലെ ഫാനില്‍ തൂങ്ങി നില്‍ക്കുന്നതായി കണ്ടെത്തിയ ശുഭയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നീറ്റ് പരീക്ഷയിലെ 720 മാര്‍ക്കില്‍ 24 മാര്‍ക്കാണ് ശുഭശ്രീയ്ക്ക് ലഭിച്ചത്. ജനറല്‍ കാറ്റഗറിയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് 119 മാര്‍ക്കാണ് ഈ വര്‍ഷത്തെ കട്ട് ഓഫ് ആയി കണക്കാക്കിയത്. 

ജോലി കഴിഞ്ഞ് വീട്ടില്‍ വന്ന സമയത്ത് മകള്‍ വിഷമത്തിലായിരുന്നു. അവളെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മുറിയില്‍ കയറി വാതിലടയ്ക്കുകയായിരുന്നു ശുഭശ്രീയെന്ന് പിതാവ് കണ്ണന്‍ പറഞ്ഞു. മാനസ്സിക വിഷമത്തിലായതിനാല്‍ ഒറ്റയ്ക്ക് ഇരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടാകുമെന്നാണ് കരുതിയത്. രാത്രി ഭക്ഷണം കഴിക്കാന്‍ അവള്‍ വന്നില്ല. തുടര്‍ന്ന് മകളെ മുറിയില്‍ ചെന്ന് വിളിച്ചപ്പോള്‍ അവള്‍ മറുപടി നല്‍കിയില്ല. തുടര്‍ന്ന് മുറിയുടെ വാതില്‍ തള്ളിത്തുറക്കുകയായിരുന്നുവെന്നും കണ്ണന്‍ വ്യക്തമാക്കി. 

'ഒരു കുട്ടിയെ കൂടി കൊന്നു'വെന്ന് ആരോപിച്ച് നീറ്റിനെതിരെ രംഗത്തെത്തിയ ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്‍ സംഭവത്തെ അപലപിച്ച് ട്വീറ്റ് ചെയ്തു. തമിഴ്നാട്ടിലെ വിലുപ്പുരം ജില്ലയില്‍ കഴിഞ്ഞ ദിവസം വിഷം കഴിച്ച് പെണ്‍കുട്ടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു. അഷ്ടലക്ഷ്മി എന്ന പെണ്‍കുട്ടിയാണ് നീറ്റഅ പരീക്ഷയില്‍ 37 മാര്‍ക്ക് മാത്രം ലഭിച്ചതിന്‍റെ വിഷമത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ രക്ഷപ്പെടുത്താനായി.