ഇന്നലെ വൈകിട്ട് കൻസാസ് സിറ്റിയിലെ റസ്റ്റോറന്റിൽ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു തെലങ്കാന സ്വദേശിയായ ശരത് കൊപ്പുവാണ് മരിച്ചത്
അമേരിക്ക: ഇന്നലെയാണ് തെലങ്കാന സ്വദേശിയായ വിദ്യാർത്ഥി ശരത് കൊപ്പു അമേരിക്കയിലെ കൻസാസ് നഗരത്തിൽ അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. കൻസാസ് സിറ്റിയിലെ റസ്റ്റോറന്റിൽ വച്ചായിരുന്നു സംഭവം. ശരതിന്റെ പിന്നിൽ നിന്നാണ് കൊലയാളി വെടിയുതിർത്തത്. ശരത് ഓടിരക്ഷപ്പെടാൻ ശ്രമിച്ചിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. വാതിൽ തള്ളിത്തുറന്ന് അകത്ത് പ്രവേശിച്ച അക്രമി മുന്നിൽ നിന്ന കസ്റ്റമറെ തള്ളിമാറ്റിയാണ് വെടിവച്ചത്. റസ്റ്റോറന്റിലുണ്ടായിരുന്ന ആളുകൾ ചിതറിയോടി. ചിലർ കൗണ്ടറിന് പിന്നിൽ ഒളിച്ചിരുന്നു. എന്നാൽ ഓടാൻ ശ്രമിച്ച ശരത്തിനെ പിന്നിൽ നിന്ന് അക്രമി വെടിവെയ്ക്കുകയായിരുന്നു. തത്ക്ഷണം ശരത് തറയിൽ വീണതായി ദൃക്സാക്ഷികൾ വെളിപ്പെടുത്തുന്നു. മാത്രമല്ല ഈ ദൃശ്യങ്ങളെല്ലാം തന്നെ സിസിടിവിയിൽ കാണാൻ സാധിക്കുന്നുണ്ട്.
കുറ്റവാളിയെന്ന് കരുതപ്പെടുന്ന വ്യക്തിയുടെ സിസിടിവി ദൃശ്യങ്ങൾ കൻസാസ് പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ബ്രൗൺ നിറത്തിൽ വെളുത്ത വരകളുള്ള ടീഷർട്ട് ധരിച്ചാണ് ഇയാൾ അകത്തെത്തിയിരിക്കുന്നത്. നാലോ അഞ്ചോ തവണ വെടിയുതിർക്കുന്ന ശബ്ദം കേട്ടതായി റസ്റ്റോറന്റ് ജീവനക്കാരൻ പറയുന്നു. അക്രമി അപ്പോൾത്തന്നെ ഓടി രക്ഷപ്പെട്ടു. ഈ റസ്റ്റോറന്റിലെ നിത്യസന്ദർശകനാണ് കൊല്ലപ്പെട്ട ശരത്. എല്ലാവർക്കും ഈ വിദ്യാർത്ഥിയെക്കുറിച്ച് നല്ലത് മാത്രമേ പറയാനുള്ളൂ.
തെലങ്കാനയിലെ വാറങ്കൽ സ്വദേശിയായ ശരത് എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. ഹൈദരാബാദിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായി ജോലി ചെയ്തിരുന്ന ശരത് ആ ജോലി ഉപേക്ഷിച്ചാണ് ബിരുദാനന്തര ബിരുദത്തിനായി കൻസാസിലെ മസ്സൂറി യൂണിവേഴ്സിറ്റിയിലെത്തിയത്. കൊലയാളിയെ കണ്ടെത്താൻ പൊലീസ് പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്.
