കണ്ണൂര്‍, കരുണ മെഡിക്കല്‍ പ്രവേശനം കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ കുത്തിയിരിപ്പ് സമരം ''മാനേജ്‌മെന്റ് പറഞ്ഞു പറ്റിച്ചു'' ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് ഭീഷണി

കണ്ണൂര്‍: പ്രവേശനം അംഗീകരിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സിനെതിരായ മെഡിക്കല്‍ കൗണ്‍സില്‍ ഹര്‍ജിയില്‍ സുപ്രിം കോടതി ഇന്ന് വാദം കേള്‍ക്കാനിരിക്കെ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥി സമരം. മാനേജ്‌മെന്റിന്റെ വീഴ്ച്ച കാരണം പ്രവേശനം റദ്ദായാല്‍ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് കാട്ടിയാണ് അനിശ്ചിതകാല സമരം തുടങ്ങിയിരിക്കുന്നത്.

അംഗീകാരമുണ്ടെന്ന് നുണ പറഞ്ഞ് മാനേജ്‌മെന്റ് പറ്റിച്ചെന്ന് രക്ഷിതാക്കളും പറയുന്നു. രക്ഷിതാക്കള്‍ക്കൊപ്പം 118 വിദ്യാര്‍ത്ഥികളാണ് അനിശ്ചിതകാല സമരമാരംഭിച്ചിരിക്കുന്നത്. ഏതാനും വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നിയമലംഘനത്തിന് കൂട്ടുനില്‍ക്കാനാവില്ലെന്നായിരുന്നു മെഡിക്കല്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാരിനെ സുപ്രിം കോടതി വിമര്‍ശിച്ചത്. ഇന്ന് നിലപാട് പ്രതികൂലമായാല്‍ പ്രവേശനത്തിനുള്ള മുഴുവന്‍ സാധ്യതകളും അടയും. നഷ്ടമാകുന്നത് 2 വര്‍ഷം.

പ്രവേശനത്തിന്റെ ഒരു നിര്‍ദേശങ്ങളും പാലിക്കാതെ കുത്തഴിഞ്ഞ രീതിയിലായിരുന്നു കണ്ണൂര്‍ മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റിന്റെ നടപടികളെന്ന് രക്ഷിതാക്കള്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. ചിലര്‍ ഫീസ് തിരികെ വാങ്ങി പഠനമുപേക്ഷിച്ച് പോയി. സര്‍ക്കാര്‍ മെരിറ്റിലുള്ള കുട്ടികളാണ് അനിശ്ചിതത്വത്തില്‍ തുടരുന്നത്. സുപ്രിം കോടതി അറിയുന്നതിന് വേണ്ടി കാക്കുന്നതിനൊപ്പം, മാനേജ്‌മെന്റ് നേരിട്ട് മുന്നില്‍ വരാതെ പിരിഞ്ഞ് പോകില്ലെന്ന നിലപാടിലാണ് ഇവര്‍. നിരവധി തവണ പ്രതിസന്ധിയും പരാതികളും ഉണ്ടായിട്ടും ഒരിക്കല്‍പ്പോലും ഇവരുടെ ആശങ്ക പരിഹരിക്കാന്‍ മാനേജ്‌മെന്റ് ഇടപെട്ടിട്ടുമില്ല.