കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ആരോപണ വിധേയനായ ഫ്രാങ്കോ മുളയ്ക്കലിനെ പിന്തുണച്ച് ചങ്ങനാശ്ശേരി സഹായമെത്രാൻ തോമസ് തറയിൽ. കുറ്റം തെളിയിക്കപ്പെടുന്നതുവരെ നിരപരാധിയെന്ന് കരുതണം എന്നാണ് പഠിച്ചിട്ടുള്ളത്. കുറ്റാരോപിതൻ കത്തോലിക്കാ മെത്രാൻ ആണെങ്കിൽ നിരപരാധിയെന്ന് തെളിയിക്കപ്പെടുന്നതുവരെ അയാളെ കുറ്റവാളിയായി കണക്കാക്കപ്പെടുന്നു. സത്യമറിയാതെ സഭയ്ക്ക് നടപടിയെടുക്കാൻ ആകില്ല. അന്വേഷണവും വിചാരണയും കഴിയാതെ കുറ്റവാളിയെ പ്രഖ്യാപിക്കാൻ കഴിയുമെന്നത് പുതിയ കേരള മോഡൽ ആണെന്നും സഹായമെത്രാന്‍ പറഞ്ഞു. 

കൊച്ചി: കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ആരോപണ വിധേയനായ ഫ്രാങ്കോ മുളയ്ക്കലിനെ പിന്തുണച്ച് ചങ്ങനാശ്ശേരി സഹായമെത്രാൻ തോമസ് തറയിൽ. കുറ്റം തെളിയിക്കപ്പെടുന്നതുവരെ നിരപരാധിയെന്ന് കരുതണം എന്നാണ് പഠിച്ചിട്ടുള്ളത്. കുറ്റാരോപിതൻ കത്തോലിക്കാ മെത്രാൻ ആണെങ്കിൽ നിരപരാധിയെന്ന് തെളിയിക്കപ്പെടുന്നതുവരെ അയാളെ കുറ്റവാളിയായി കണക്കാക്കപ്പെടുന്നു. സത്യമറിയാതെ സഭയ്ക്ക് നടപടിയെടുക്കാൻ ആകില്ല. അന്വേഷണവും വിചാരണയും കഴിയാതെ കുറ്റവാളിയെ പ്രഖ്യാപിക്കാൻ കഴിയുമെന്നത് പുതിയ കേരള മോഡൽ ആണെന്നും സഹായമെത്രാന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു

കുിറിപ്പിന്‍റെ പൂര്‍ണരൂപം

കുറ്റവാളിയെന്ന് തെളിയിക്കപ്പെടുന്നതുവരെ കുറ്റാരോപിതനെ നിരപരാധിയെന്ന് കരുതണം എന്നാണ് ഇതുവരെ പഠിച്ചിട്ടുള്ളത്. എന്നാൽ ഇപ്പോൾ ഒരു കാര്യം മനസിലായി: കുറ്റാരോപിതൻ ഒരു വൈദികനോ കത്തോലിക്ക മെത്രാനോ ആണെങ്കിൽ നിരപരാധിയെന്ന് തെളിയിക്കുന്നതുവരെ അയാൾ കുറ്റവാളിയെന്ന് കണക്കാക്കപ്പെടും!!! ഇത് കാലത്തിന്റെ മാറ്റമാണോ അതോ നീതിബോധത്തിന്റെ പരിണാമമാണോയെന്നു എനിക്ക് നിശ്ചയം ഇല്ല....
പലരും സഭയുടെ മൗനത്തെക്കുറിച്ചു എന്നോട് ചോദിച്ചു. എനിക്കൊരുത്തരം മാത്രമേ ഉള്ളു...സത്യം അറിയാതെ നിലപാടെടുക്കാൻ സഭക്ക് സാധിക്കില്ല. അന്വേഷണവും വിചാരണയും കഴിയാതെ കുറ്റവാളിയെ പ്രഖ്യാപിക്കാൻ കഴിയുമെന്നതും കേരളം മോഡലിന്റെ പുതിയ സംഭാവനയായി കാണാവുന്നതാണ്.

അതേസമയം ബിഷപ്പിനെതിരായ ആരോപണം ഗൂഢാലോചനയെന്ന വാദവുമായി ജലന്ധർ രൂപതയും രംഗത്തെത്തി. സഭയെയും ബിഷപ്പിനെയും ഇല്ലായ്മ ചെയ്യാനുളള ഗൂഢാലോചനയാണ്. ആരോപണം തെളിയുന്നത് വരെ മാധ്യമവിചാരണയില്‍ മിതത്വം വേണം. കന്യാസ്ത്രീയുടെ മൊഴികളില്‍ വൈരുദ്ധ്യമെന്നും ജലന്ധര്‍ രൂപത പ്രസ്താവനയില്‍ പറഞ്ഞു. 

നാല് പേജുളള പ്രസ്തവനയാണ് പുറത്തിറക്കിയിരിക്കുന്നത്. ആദ്യം പീഡനം നടന്നുവെന്ന് പറയുന്ന ദിവസം ബിഷപ്പ് കുറവിലങ്ങാട് മഠത്തിലല്ല താമസിച്ചത് എന്ന് പ്രസ്താവനയില്‍ പറയുന്നു. തൊട്ടടുത്ത ദിവസം കന്യാസ്ത്രീയുടെ വീട്ടിൽ നടന്ന ചടങ്ങിൽ ബിഷപ്പ് പങ്കെടുത്തു. കന്യാസ്ത്രീ വളരെ സന്തോഷത്തോടെ ബിഷപ്പിനെ സ്വീകരിച്ചു. പീഡിപ്പിച്ചിരുന്നുവെങ്കിൽ ഇങ്ങനെ സംഭവിക്കുമോയെന്നും പ്രസ്താവനയിൽ ചോദിക്കുന്നു. കന്യാസ്ത്രീക്കെതിരെ ബന്ധു പരാതി നൽകിയ ശേഷമാണ് ബിഷപ്പുമായി അകന്നത് എന്നും രൂപത ചൂണ്ടിക്കാട്ടി.