ഗുജറാത്ത്: പതിനാറുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ ആശാറാം ബാപ്പുവിന്‍റെ വിചാരണ വൈകുന്നതിനെ വിമര്‍ശിച്ച് സുപ്രീം കോടതി. ആശാറാമിന്‍റെ കേസില്‍ വിചാരണ വൈകുന്നതിന്‍റെ കാരണം വ്യക്തമാക്കാനും സത്യവാങ്ങ്മൂലം സമര്‍പ്പിക്കാനുമാണ് ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടത്. 2013 ലാണ് പതിനാറുകാരിയെ സ്വാമി ബലാത്സംഗം ചെയ്യുന്നത്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്ന് ദുരാത്മാക്കളെ ഒഴിപ്പിക്കുന്നതിന് വേണ്ടിയാണ് ബലാത്സംഗം ചെയ്തതെന്നായിരുന്നു ആശാറാം ബാപ്പുവിന്‍റെ വാദം. ബലാത്സംഗക്കേസിലെ സാക്ഷികളെ കൊലപ്പെടുത്തിയതിന് ആശാറാമിന്‍റെ സുരക്ഷാജീവനക്കാരന്‍ കാര്‍ത്തിക്ക് ഹല്‍ദറും അറസ്റ്റിലാണ്.

എതിരാളികളെ കൊലപ്പെടുത്തിയ കേസില്‍ 2014 ലാണ് രാം പാല്‍ മഹാരാജ് സ്വാമി അറസ്റ്റിലാവുന്നത്. കോടതി വിധിയെ തുടര്‍ന്ന് 30 കേസുകളില്‍ പ്രതിയായ രാംപാലിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ശ്രമിച്ചെങ്കിലും സ്വാമിയെ പിടികൂടാനായില്ല. രാംപാലിന്‍റെ 4000 ത്തോളം വരുന്ന കമാന്‍ഡോകള്‍ പോലീസിനെ ഭയപ്പെടുത്തി തിരിച്ചയ്ക്കുകയായിരുന്നു. പിന്നീട് സൈനിക നടപടികളിലൂടെയാണ് രാംപാലിനെ അറസ്റ്റ് ചെയ്യുന്നത്.