പരാതിക്കാരുടെ ബന്ധുപോലും അല്ലാത്തവര്‍ ഇത്തരം പൊതുതാത്പര്യ ഹര്‍ജികളുമായി കോടതിയെ സമീപിക്കുന്നതില്‍ കാര്യമില്ലെന്നും സുപ്രീംകോടതി

ദില്ലി: മന്ത്രിമാരും എംഎല്‍എമാരും ഉള്‍പ്പടെ പ്രതികളായ ബലാത്സംഗ കേസുകളില്‍ നടപടി വേഗത്തിലാക്കാന്‍ സുപ്രീംകോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട പൊതുതാത്പര്യ ഹര്‍ജി ജസ്റ്റിസ് ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് തള്ളി. ഉന്നാവോ ബലാത്സംഗ കേസില്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെങ്ങാറിനെതിരെ പൊലീസ് നടപടി വൈകിയത് ചൂണ്ടികാട്ടിയായിരുന്നു ഹര്‍ജി.

സുപ്രീംകോടതിയിലെ തന്നെ അഭിഭാഷകനായ മനോഹര്‍ ലാല്‍ ശര്‍മ്മയാണ് ഹര്‍ജി നല്‍കിയത്. എന്നാല്‍ പരാതിക്കാരിയുമായി യാതൊരു ബന്ധവും ഇല്ലാത്ത ഹര്‍ജിക്കാരന്റെ ആവശ്യം പരിഗണിക്കാന്‍ ആകില്ലെന്നും ആവശ്യമെങ്കില്‍ അലഹാബാദ് ഹൈക്കോടതിയെ സമീപിക്കാനും കോടതി നിര്‍ദേശിച്ചു. പരാതിക്കാരുടെ ബന്ധുപോലും അല്ലാത്തവര്‍ ഇത്തരം പൊതുതാത്പര്യ ഹര്‍ജികളുമായി കോടതിയെ സമീപിക്കുന്നതില്‍ കാര്യമില്ലെന്നും ജസ്റ്റിസ് എസ്.ആര്‍ ബോബ്ഡെ, എല്‍ നാഗേശ്വര്‍ റാവു എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.