ഐഎസ്ആർഒ ചാരക്കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി

ദില്ലി: ഐഎസ്ആർഒ ചാരക്കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി. അന്വേഷണവും നഷ്ടപരിഹാരവും സംസ്ഥാന സർക്കാർ തീരുമാനിക്കണമെന്നും ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ പ്രോസിക്യൂഷന് നിർദ്ദേശം നൽകാനാകില്ലെന്നും കോടതി പറഞ്ഞു. കേസിൽ വാദം കേൾക്കല്‍ നാളെയും തുടരും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് നമ്പിനാരായണൻ സുപ്രീം കോടതിയിൽ നൽകിയ ഹർജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് പരിഗണിച്ചത്. ഇക്കാര്യത്തിൽ സിബിഐയും ഇന്ന് നിലപാട് വ്യക്തമാക്കിയിരുന്നു. നമ്പി നാരായണനെ കുടുക്കിയതാണെന്നും ഇതിന് പിന്നിലുള്ളവരെ കണ്ടെത്താൻ അന്വേഷണം നടത്താൻ തയ്യാറാണെന്നുമാണ് സിബിഐ കോടതിയെ അറിയിച്ചത്. കസ്റ്റഡി മർദ്ദനം നടന്നിട്ടുണ്ടെന്നും നമ്പി നാരായണന് നഷ്ടപരിഹാരം ആര് നൽകുമെന്ന ചോദ്യവും ഇന്ന് കോടതിയിൽ ഉയർന്നിരുന്നു.

നമ്പി നാരായണനെ കേസിൽ കുടുക്കിയ ഉദ്യോഗസ്ഥർ തന്നെ നഷ്ടപരിഹാരം നൽകട്ടെയെന്നും, അന്വേഷണ ഉദ്യോഗസ്ഥർ വീട് വിറ്റിട്ടായാലും പണം കണ്ടെത്തട്ടെയെന്നുമാണ് ഇക്കാര്യത്തിൽ കോടതി പരാമർശം നടത്തിയത്. തന്നെ കേസിൽ കുടുക്കിയതാണെന്ന് കഴിഞ്ഞ ദിവസം നമ്പി നാരായണൻ കോടതിയിൽ ബോധിപ്പിച്ചിരുന്നു. അമേരിക്കൻ പൗരത്വം നിഷേധിച്ചതുകൊണ്ടാണ് തനിക്ക് ഇത് നേരിടേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു.