സ്വകാര്യ മെഡിക്കൽ കോളേജുകളിലെ പ്രവേശനം അനിശ്ചിതത്വത്തില്‍; കേസ് ബുധനാഴ്ചത്തേക്ക് മാറ്റി
കേരളത്തിലെ നാല് സ്വകാര്യ മെഡിക്കൽ കോളേജുകളിലെ പ്രവേശനം അനിശ്ചിതത്വത്തില്‍. ഡി.എം.വയനാട്, തൊഴുപുഴ അൽ അസര്‍, പാലക്കാട് പി.കെ.ദാസ്, തിരുവനന്തപുരം എസ്.ആര്‍. എന്നീ സ്വകാര്യ മെഡിക്കൽ കോളേജുകളിലെ പ്രവേശനത്തിനെതിരായ ഹര്‍ജി സുപ്രീംകോടതി ബുധനാഴ്ചത്തേക്ക് മാറ്റി. പ്രവേശനത്തിനുള്ള സ്റ്റേ തുടരും. കേസില്‍ വേഗം തീരുമാനമെടുക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ വാദം അംഗീകരിച്ചില്ല.
ദില്ലി: കേരളത്തിലെ നാല് സ്വകാര്യ മെഡിക്കൽ കോളേജുകളിലെ പ്രവേശനം അനിശ്ചിതത്വത്തില്‍. ഡി.എം.വയനാട്, തൊഴുപുഴ അൽ അസര്‍, പാലക്കാട് പി.കെ.ദാസ്, തിരുവനന്തപുരം എസ്.ആര്‍. എന്നീ സ്വകാര്യ മെഡിക്കൽ കോളേജുകളിലെ പ്രവേശനത്തിനെതിരായ ഹര്‍ജി സുപ്രീംകോടതി ബുധനാഴ്ചത്തേക്ക് മാറ്റി. പ്രവേശനത്തിനുള്ള സ്റ്റേ തുടരും.
കേസില്‍ വേഗം തീരുമാനമെടുക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ വാദം അംഗീകരിച്ചില്ല. എല്ലാ രേഖകളും ബുധനാഴ്ചക്കകം സമര്‍പ്പിക്കണമെന്ന് മെഡിക്കൽ കോളേജുകളോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. പത്താം തീയതിക്കകം പ്രവേശന നടപടികൾ പൂർത്തിയാക്കേണ്ടതിനാൽ കേസിൽ വേഗം തീരുമാനമെടുക്കണമെന്ന സംസ്ഥാന സർക്കാർ വാദം കോടതി അംഗീകരിച്ചില്ല. ഓരോ കോളേജുകളുടേയും സാഹചര്യം വ്യത്യസ്ഥമാണെന്ന് കോടതി ചൂട്ടിക്കാട്ടി. ഹൈക്കോടതി ഇതെല്ലാം ഒന്നിച്ചാണ് പരിഗണിച്ചതെന്ന് കോടതി പറഞ്ഞു.
ഈ നാല് സ്വകാര്യ മെഡിക്കൽ കോളേജുകൾക്കും നിലവാരമില്ലെന്ന് മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യ കണ്ടെത്തിരുന്നു. അതിനെതിരെ കോളേജുകൾ നൽകിയ ഹര്‍ജിയിൽ പ്രവേശന നടപടികളുമായി മുന്നോട്ടുപോകാൻ ഹൈക്കോടതി അനുമതി നൽകി. ഇതിന്‍റെ അടിസ്ഥാനത്തിൽ പ്രവേശനം നടത്തിയ കോളേജുകൾക്കാണ് വലിയ തിരിച്ചടിയുണ്ടായത്. ഈ രീതിയിൽ പ്രവേശനത്തിന് അനുമതി നൽകാൻ ഹൈക്കോടതിക്ക് എങ്ങനെ സാധിക്കുമെന്ന് ചോദിച്ച സുപ്രീംകോടതി നാല് മെഡിക്കൽ കോളേജുകളുടെയും കേസ് അടിയന്തിരമായി പരിഗണിക്കാൻ തീരുമാനിക്കുകയായിരുന്നു.
അതേസമയം, സ്പോട്ട് അഡ്മിഷന് മാറ്റമുണ്ടാകില്ലെന്ന് എന്‍ട്രന്‍സ് കമ്മീഷണര്‍ വ്യക്തമാക്കി. മെഡിക്കല്‍ സ്പോട്ട് അഡ്മിഷന്‍ നാളെയും മറ്റന്നാളും നടക്കും. വിശദാംശങ്ങള്‍ ഇന്ന് പ്രസിദ്ധീകരിക്കുമെന്നും സുധീര്‍ ബാബു. തിങ്കളാഴ്ചയ്ക്കകം പ്രവേശനം തീര്‍ക്കാനാണ് എംസിഐയുടെ നിര്‍ദ്ദേശം.