സ്ഥാനാർത്ഥി നിർണായത്തിൽ മൂന്ന് മൂന്നണിയിലും പോര് രൂക്ഷമാണ്. യുഡിഎഫ് സ്ഥാനാർത്ഥിയായി സണ്ണി എം കപിക്കാടിനെ വേണ്ടെന്നാണ് കോൺഗ്രസ് നേതാക്കളുടേയും പ്രവർത്തകരുടേയും നിലപാട്.
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് വൈക്കം മണ്ഡലത്തിലെ മൂന്ന് മൂന്നണിയിലും പോര് കടുക്കുന്നു. സ്ഥാനാർത്ഥി നിർണായത്തിൽ മൂന്ന് മൂന്നണിയിലും പോര് രൂക്ഷമാണ്. യുഡിഎഫ് സ്ഥാനാർത്ഥിയായി സണ്ണി എം കപിക്കാടിനെ വേണ്ടെന്നാണ് കോൺഗ്രസ് നേതാക്കളുടേയും പ്രവർത്തകരുടേയും നിലപാട്. ഇക്കാര്യം ഉന്നയിച്ച് വൈക്കം, തലയോലപറമ്പ് ബ്ലോക്ക് കമ്മിറ്റികൾ കെപിസിസിക്ക് കത്ത് അയച്ചു. കെ ബിനിമോൻ, പി ആർ സോന, വിജയമ്മ ബാബു എന്നിവരെ പരിഗണിക്കണമെന്നാണ് ആവശ്യം. സണ്ണി എം കപിക്കാടിനെ അംഗീകരിക്കാൻ കഴിയില്ലെന്നും ബ്ലോക്ക് കമ്മിറ്റികൾ പറയുന്നു.
അതേസമയം, സ്ഥാനാർത്ഥി നിർണയത്തിൽ സിപിഐയിലും തർക്കം രൂക്ഷമാണ്. സിറ്റിങ്ങ് എംഎൽഎ സി കെ ആശക്കെതിരെ വൈക്കം മണ്ഡലം കമ്മിറ്റി രംഗത്തുവന്നു. ജില്ലാ കമ്മിറ്റിക്ക് നൽകിയ പട്ടികയിൽ ആശയുടെ പേരില്ല. പി പ്രദീപ്, എംകെ രാജേഷ്, ശ്രീലക്ഷ്മി അജി, നയനകുമാർ എന്നിവരാണ് പരിഗണനയിലുള്ളത്. സംസ്ഥാന നേതൃത്വത്തിന്‍റെ നിർദേശമാണ് മണ്ഡലം കമ്മിറ്റി തളളിയത്.
ബിഡിജെഎസിന്‍റെ സീറ്റ് വേണമെന്നാണ് ബിജെപിയുടെ ആവശ്യം. മുൻ എംഎൽഎ കെ അജിത്തിന് വേണ്ടിയാണ് ബിജെപി സീറ്റ് ആവശ്യപ്പെടുന്നത്. എന്നാൽ ബിജെപിയുടെ ആവശ്യത്തോട് മുഖം തിരിഞ്ഞുനിൽക്കുന്ന നിലപാടാണ് ബിഡിജെഎസ് സ്വീകരിക്കുന്നത്.



