ഹജ്ജ് വയോധികർക്കുള്ള പ്രത്യേക പരിഗണന പുനഃസ്ഥാപിച്ചു സുപ്രീം കോടതി
- 65 മുതൽ 69 വയസ്സുവരെ പ്രായമുള്ള അഞ്ച് തവണ തുടർച്ചയായി അപേക്ഷിക്കുന്നവർക്ക് പ്രത്യേക പരിഗണന നൽകുമെന്ന് കോടതി
ദില്ലി: ഹജ്ജ് വയോധികർക്കുള്ള പ്രത്യേക പരിഗണന പുനഃസ്ഥാപിച്ചു സുപ്രീം കോടതി. അഞ്ചിൽ കൂടുതൽ തവണ തുടർച്ചയായി അപേക്ഷിക്കുന്നവർക്കാണ് പ്രത്യേക പരിഗണന. 65 മുതൽ 69 വയസ്സുവരെ പ്രായമുള്ള അഞ്ച് തവണ തുടർച്ചയായി അപേക്ഷിക്കുന്നവർക്ക് പ്രത്യേക പരിഗണന നൽകുമെന്ന് കോടതി പറഞ്ഞു.
നിലവിൽ അഞ്ചുവര്‍ഷം തുടര്‍ച്ചയായി അപേക്ഷിച്ചിട്ട് കിട്ടാത്ത 70 വയസിന് മുകളിൽ പ്രായമുള്ളവര്‍ക്ക് മുൻഗണന നൽകുന്നുണ്ട്. ഇക്കാര്യത്തിൽ നേരത്തെയുണ്ടായിരുന്ന വ്യവസ്ഥയാണ് കോടതി പുനഃസ്ഥാപിച്ചത്. ഇതോടെ തുടര്‍ച്ചയായി അഞ്ചുവര്‍ഷം അപേക്ഷിച്ചിട്ടും അവസരം കിട്ടാത്ത 1965 പേര്‍ക്ക് ഇത്തവണ അവസരം കിട്ടും. ഹജ്ജ് നയത്തിന് എതിരെ കേരള ഹജ്ജ് കമ്മിറ്റി നൽകിയ ഹർജിയിലാണ് സുപ്രീം കോടതി ഉത്തരവ്.
അതേസമയം, കേരളത്തിലെ ഹജ്ജ് എംബാര്‍ക്കേഷൻ പോയിന്‍റ് കരിപ്പൂര്‍ ആക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.