പശുക്കടത്ത് ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച വയോധികന് സുരക്ഷയൊരുക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം
ആള്‍ക്കൂട്ട ആക്രമണത്തിൽ മരണപ്പെട്ട ഖ്വാസിമന്‍റെ കൂടെ ഉണ്ടായിരുന്ന സമീയുദ്ദീനെ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസിനൊപ്പമാണ് ഗോരക്ഷ ഗുണ്ടകള്‍ ഖാസിമിനെ വലിച്ചിഴച്ച് കൊണ്ടുപോയത്. ഇരുവരേയും ചീത്തവിളിക്കുന്നതിന്‍റെയും മര്‍ദിക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരിന്നു. എന്നാൽ പശുവിന്റെ പേരിലുള്ള ആക്രമണമല്ല, ബൈക്കുകള്‍ തമ്മിലിടിച്ചുണ്ടായ തര്‍ക്കമാണ് ആക്രമണത്തിലേയ്ക്ക് നയിച്ചതെന്നായിരുന്നു പൊലീസിന്‍റെ വാദം.
ദില്ലി: പശുവിനെകൊലപ്പെടുത്തിയെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ ആള്‍ക്ക് സുരക്ഷയൊരുക്കാന്‍ സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സമീയുദ്ദീന് (65) സംരക്ഷണം ഉറപ്പുവരുത്താൻ മീററ്റ് പൊലീസിന് കോടതി നിർദേശം നൽകി. സമീയുദ്ദീനെതിരായ ആക്രമണം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും പൊലീസിനോട് ആവശ്യപ്പെട്ടു.
ഉത്തർപ്രദേശിലെ ഹാപൂരിൽ ജൂൺ 18നാണ് ഇറച്ചി വ്യാപാരിയായ കാസിം ഖുറൈശി(45)എന്നയാളെ ആൾക്കൂട്ടം തല്ലിക്കൊന്നത്. പൊലീസ് നോക്കി നില്‍ക്കെയായിരുന്നു സംഭവം.
എന്‍ഡിടിവി നടത്തിയ സ്റ്റിങ് ഓപ്പറേഷനിലാണ് സംഭവത്തെക്കുറിച്ചുള്ള നിർണ്ണായക തെളിവുകൾ ലഭിക്കുന്നത്. കൊലപാതകത്തെ തുടര്‍ന്ന് അറസ്റ്റിലായ രാഗേഷ് സിസോദിയ എന്നയാള്‍ക്ക് ദിവസങ്ങള്‍ക്കുള്ളില്‍ ജാമ്യം ലഭിച്ചിരുന്നു. തനിക്ക് കൊലപാതകത്തില്‍ യാതൊരു പങ്കുമില്ലെന്നും സംഭവം നടക്കുമ്പോള്‍ താന്‍ സ്ഥലത്ത് ഇല്ലായിരുന്നെന്നുമാണ് രാകേഷ് സിസോദിയ പറഞ്ഞത്. എന്നാല്‍ കൊലപാതകത്തെക്കുറിച്ച് വീരവാദം മുഴക്കുന്ന ഇയാളുടെ ദൃശ്യങ്ങള്‍ ഒളിക്യാമറിയില്‍ കുടുങ്ങിയിരുന്നു. കൊലപാതകം, കലാപത്തിനുള്ള ശ്രമം എന്നിവ ചുമത്തി ഒമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒമ്പത് പേരിൽ നാലുപേരും പിന്നീട് ജാമ്യത്തിൽ ഇറങ്ങി.
ആള്‍ക്കൂട്ട ആക്രമണത്തിൽ മരണപ്പെട്ട ഖ്വാസിമന്‍റെ കൂടെ ഉണ്ടായിരുന്ന സമീയുദ്ദീനെ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസിനൊപ്പമാണ് ഗോരക്ഷ ഗുണ്ടകള്‍ ഖാസിമിനെ വലിച്ചിഴച്ച് കൊണ്ടുപോയത്. ഇരുവരേയും ചീത്തവിളിക്കുന്നതിന്‍റെയും മര്‍ദിക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരിന്നു. എന്നാൽ പശുവിന്റെ പേരിലുള്ള ആക്രമണമല്ല, ബൈക്കുകള്‍ തമ്മിലിടിച്ചുണ്ടായ തര്‍ക്കമാണ് ആക്രമണത്തിലേയ്ക്ക് നയിച്ചതെന്നായിരുന്നു പൊലീസിന്‍റെ വാദം. പിന്നീട് സമീയുദ്ദീനെ ആള്‍ക്കൂട്ടം ചീത്തവിളിക്കുന്നതിന്‍റെയും മര്‍ദ്ദിക്കുന്നതിന്‍റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡയയിൽ പ്രചരിച്ചതോടെ പൊലീസ് വെട്ടിലായി. കേസില്‍ എത്രയും പെട്ടെന്ന് വാദം കേള്‍ക്കണമെന്ന് ഖാസിമിന്‍റെ അഭിഭാഷകർ ആവശ്യപ്പെതിനെ തുടര്‍ന്നാണ് തിങ്കളാഴ്ച വാദം കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അറിയിച്ചത്.