പശ്ചിമ ബംഗാളിലെ എസ്ഐആറിൽ വ്യാപക ക്രമക്കേടുണ്ടെന്ന് ആരോപിച്ച് മുഖ്യമന്ത്രി മമത സുപ്രീം കോടതിയിൽ ഹർജി നൽകി. അടിയന്തരമായി ഇടപെടണമെന്നാണ് ഹർജിയിലെ ആവശ്യം. തൃണമൂൽ കോൺഗ്രസിൻ്റെ ഹർജി നിലനിൽക്കെയാണ് മുഖ്യമന്ത്രിയും കോടതിയെ സമീപിച്ചത്
ദില്ലി: പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിനെതിരെ (എസ് ഐ ആർ) സുപ്രീം കോടതിയുടെ അടിയന്തര ഇടപെടൽ തേടി മുഖ്യമന്ത്രി മമത ബാനർജി ഹർജി നൽകി. സംസ്ഥാനത്തെ എസ് ഐ ആർ നടപടികളിൽ വ്യാപക ക്രമക്കേടെന്ന് ആരോപിച്ചാണ് മുഖ്യമന്ത്രി സുപ്രീം കോടതിയെ സമീപിച്ചത്. വിഷയത്തിൽ നിലവിൽ തൃണമൂൽ കോൺഗ്രസ് നൽകിയ ഹർജി കോടതിയുടെ പരിഗണനയിലിരിക്കെയാണ് മമത ബാനർജി പുതിയ ഹർജി സമർപ്പിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. സംസ്ഥാനത്തെ വോട്ടർ പട്ടിക പരിഷ്കരണത്തെ ആദ്യം മുതൽ തന്നെ ശക്തമായി എതിർക്കുന്ന നിലപാടാണ് മമത ബാനർജി സ്വീകരിച്ചിട്ടുള്ളത്. വ്യാപകമായ നിലയിൽ ക്രമക്കേട് നടക്കുന്നുണ്ടെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണെന്നുമുള്ള നിലപാടാണ് തൃണമൂലും പങ്കുവച്ചിട്ടുള്ളത്. അതിനിടയിൽ മുഖ്യമന്ത്രി തന്നെ നേരിട്ട് സുപ്രീം കോടതിയിൽ നിയമപോരാട്ടത്തിനെത്തുന്നത് ശ്രദ്ധേയമാണ്.
എസ് ഐ ആർ ജുഡീഷ്യൽ റിവ്യൂവിനും അതിതമോ?
തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന വോട്ടർപ്പട്ടിക സമഗ്ര പരിഷ്കരണം ജുഡീഷ്യൽ റിവ്യൂവിന് പോലും അതീതമാണോയെന്ന ചോദ്യം കഴിഞ്ഞ ദിവസം സുപ്രീംകോടതി ഉന്നയിച്ചിരുന്നു. രാജ്യവ്യാപക എസ് ഐ ആർ നടപടികൾ ചോദ്യം ചെയ്‌തുള്ള ഹർജികൾ പരിഗണിക്കവെ ചീഫ് ജസ്‌റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ചോദ്യം ഉന്നയിച്ചത്. നടപടികൾ സ്വാഭാവിക നീതിയുടെ തത്വങ്ങൾക്ക് അനുസൃതവും ന്യായയുക്തവുമായിരിക്കണമെന്ന് ജസ്‌റ്റിസ് ജോയ്മല്യ ബാഗ്‌ചിയും പറഞ്ഞിരുന്നു. പൗരത്വം പരിശോധിക്കുന്നത് തെരഞ്ഞെടുപ്പ് പ്രക്രീയക്ക് വേണ്ടി മാത്രമാണെന്നും നാടുകടത്താനല്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഉദാരവും സമ്മർദ്ദങ്ങളില്ലാതെയുമാണ് പ്രവർത്തനങ്ങളെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അവകാശപ്പെട്ടത്.


