ദില്ലി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അടക്കം ഏഴ് ന്യായാധിപന്‍മാര്‍ക്ക് അഞ്ച് വര്‍ഷം വീതം തടവ് വിധിച്ച കോല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ് കര്‍ണന് സുപ്രീം കോടതി ആറ് മാസം തടവ് ശിക്ഷ വിധിച്ചു. കോടതിയലക്ഷ്യക്കേസിലാണ് വിധി. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു വിധി ഉണ്ടായിരിക്കുന്നത്.

കര്‍ണ്ണന് ഉടന്‍ ജയിലില്‍ അടയ്ക്കണമെന്നും ഇതിനെതിരെ ജസ്റ്റിസ് കര്‍ണ്ണന്‍ ഏതെങ്കിലും തരത്തിലുള്ള പരാമര്‍ശം നടത്തിയാല്‍ അവ പ്രസിദ്ധീകരിക്കരുതെന്ന് മാധ്യമങ്ങളോടും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഹൈക്കോടതി ജഡ്ജിയായത് കൊണ്ട് കോടതിയലക്ഷ്യ നിയമം ബാധകമാവില്ലെന്ന് കരുതേണ്ടെന്നും എല്ലാവര്‍ക്കും നിയമം ഒരുപോലെയാണെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. നേരത്തെ ഈ കേസ് പരിഗണിച്ചപ്പോള്‍ ജസ്റ്റിസ് കര്‍ണന്റെ മാനസിക നില പരിശോധിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ കര്‍ണന് യാതൊരു തരത്തിലുമുള്ള മാനസിക പ്രശ്നങ്ങളില്ലെന്ന് മെഡിക്കല്‍ സംഘം റിപ്പോര്‍ട്ട് നല്‍കിയെന്നും പൂര്‍ണ്ണ ബോധത്തോടെയാണ് കര്‍ണന്‍ ഇതൊക്കെ പറയുന്നതെന്നും കോടതി കണ്ടെത്തുകയായിരുന്നു. ഉടന്‍ ശിക്ഷ നടപ്പാക്കണമെന്ന് സുപ്രീം കോടതി വിധിച്ച സാഹചര്യത്തില്‍ കര്‍ണ്ണനെ ഉടനെ അറസ്റ്റ് ചെയ്യേണ്ടിവരും.