ദില്ലി: കായല്‍ കൈയ്യേറ്റക്കേസില്‍ ഹൈക്കോടതി ഉത്തരവിനെതിരെ മുന്‍മന്ത്രി തോമസ് ചാണ്ടി നല്‍കിയ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സ്റ്റേ ഉത്തരവും കലക്ടറുടെ റിപ്പോര്‍ട്ടിലെ തുടര്‍ നടപടികളും സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് അപ്പീല്‍. അപ്പീലില്‍ തന്റെ ഭാഗം കേള്‍ക്കാതെ തീരുമാനമെടുക്കെരുതെന്നാവശ്യപ്പെട്ട് സിപിഐ പ്രവര്‍ത്തകന്‍ മുകുന്ദന്‍ തടസ്സഹര്‍ജി നല്‍കിയിട്ടുണ്ട്. ജസ്റ്റിസ് കുര്യന്‍ ജോസഫ്, അമിതാവ റോയ് എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. അപ്പീല്‍ പരിഗണിക്കുന്നതില്‍ നിന്ന് നേരത്തെ ജസ്റ്റിസ് ഖന്‍വില്‍ക്കറും എ.എം. സാപ്രേയും പിന്‍മാറിയിരുന്നു.

ലേക് പാലസ് റിസോര്‍ട്ടിന് വേണ്ടി നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ച് നിര്‍മ്മിച്ച പാര്‍ക്കിംഗ് സ്ഥലവും അപ്രോച്ച് റോഡും പൊളിച്ച് നീക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ തെളിവെടുപ്പും ഇന്ന് നടക്കും. തോമസ്ചാണ്ടിയുടെ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി ലേക് പാലസ് റിസോര്‍ട്ടിന് വേണ്ടി നെല്‍വയല്‍ തണ്ണീര്‍ത്തത്തട സംരക്ഷണ നിയമം ലംഘിച്ച് നിര്‍മ്മിച്ച പാര്‍ക്കിംഗ് സ്ഥലവും അപ്രോച്ച് റോഡും പൊളിച്ച് നീക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ അവസാന തെളിവെടുപ്പ്. ഉപഗ്രഹചിത്രങ്ങള്‍ കൂടി കിട്ടിയ ശേഷം നടക്കുന്ന ഈ തെളിവെടുപ്പിന് ശേഷം പാര്‍ക്കിംഗും അപ്രോച്ച് റോഡും പൊളിച്ച് നീക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിടും.