ദില്ലി: മുസ്ലിം സമുദായത്തിലെ വിവാഹ മോചനം സംബന്ധിച്ച മുത്തലാഖ് കേസില്‍ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് നാളെ വിധി പറയും. ചീഫ് ജസ്റ്റിസ് ജെ.എസ്.കെഹാര്‍ അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസില്‍ വിധി പറയുക. 

മുത്തലാഖ് ഭരണഘടന വിരുദ്ധവും വിവേചനപരവുമാണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജികളിലാണ് കോടതി വിധി പറയുക. മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്നാണ് കേന്ദ്ര സര്‍ക്കാരും സുപ്രീംകോടതിയില്‍ വാദിച്ചത്. മുത്തലാഖ് റദ്ദാക്കുകയാണെങ്കില്‍ മുസ്‍ലിം സമുദായത്തിലെ വിവാഹ മോചനത്തിനായി പുതിയ നിയമം കൊണ്ടുവരുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. കേസിലെ വാദത്തിനിടെ പലതവണ മുത്തലഖിനെതിരെയുള്ള പരാമര്‍ശങ്ങള്‍ കോടതിയില്‍ നിന്നുണ്ടായി. അതേസമയം മുത്തലാഖ് പാപമാണെന്ന് സമ്മതിക്കുമ്പോള്‍ തന്നെ അത് റദ്ദാക്കേണ്ടത് കോടതിയല്ല, അതിനുള്ള നടപടികള്‍ ഉണ്ടാകേണ്ടത് സമുദായത്തിന് അകത്തുനിന്നാണെന്നുമാണ് മുസ്‍ലിം വ്യക്തി നിയമ ബോര്‍ഡ് വാദിച്ചത്.