ഉത്തർപ്രദേശിലെ ഹാപൂരിൽ ജൂൺ 18നാണ് ഇറച്ചി വ്യാപാരിയായ കാസിം ഖുറൈശി(45)എന്നയാളെ ആൾക്കൂട്ടം തല്ലിക്കൊന്നത്.  ആക്രമണത്തിൽ ഇയാളുടെ കൂടെ ഉണ്ടായിരുന്ന സമീയുദ്ദീൻ (65)നെ സാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസിനൊപ്പമാണ് ഗോരക്ഷ ഗുണ്ടകള്‍ ഖാസിമിനെ വലിച്ചിഴച്ച് കൊണ്ടുപോയത്. ഇരുവരേയും ചീത്തവിളിക്കുന്നതിന്റെയും മര്‍ദിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരിന്നു. 

‌​ദില്ലി: ഉത്തർപ്രദേശിലെ ഹാപൂരിൽ പശുവിനെ കടത്തിയെന്നാരോപിച്ച് ആൾക്കൂട്ട ആക്രമണത്തിന് ഇരയായ ആളുടെ ഹർജി സുപ്രീം കോടതി ഇന്ന് പരി​ഗണിക്കും. ആൾക്കൂട്ട കൊലപാതകങ്ങളെക്കുറിച്ച് ദേശീയ മാധ്യമായ എൻഡിടിവി നടത്തിയ സ്റ്റിങ്ങ് ഒാപ്പറേഷൻ ശ്രദ്ധിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കേസില്‍ വാദം കേള്‍ക്കുമെന്ന് വ്യക്തമാക്കിയിരുന്നു. കേസില്‍ എത്രയും പെട്ടെന്ന് വാദം കേള്‍ക്കണമെന്ന് ഖാസിമിന്റെ അഭിഭാഷകരും ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് തിങ്കളാഴ്ച വാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചത്. 

രക്ഷപ്പെട്ടയാളുടെ മൊഴി പൊലീസ് കൃത്യമായി റേക്കോർഡ് ചെയ്തില്ല എന്ന ആരോപണം നിലനിൽക്കുന്നതിനാൽ കേസിന്റെ അന്വേഷണ ചുമതല ഉത്തർപ്രദേശ് പൊലീസിൽനിന്നും മാറ്റാനുള്ള സാധ്യത കോടതി പരി​ഗണിക്കും. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം കേസ് അന്വേഷിക്കണമെന്ന ഖാസിമിന്റെ ബന്ധുക്കളുടെ ആവശ്യവും കോടതി പരി​ഗണിക്കും. നീതിപൂര്‍വമായ വിചാരണക്കായി ബിജെപി ഭരിക്കുന്ന യുപിക്ക് പുറത്തേയ്ക്ക് കേസ് മാറ്റണമെന്നും, പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു.

ഉത്തർപ്രദേശിലെ ഹാപൂരിൽ ജൂൺ 18നാണ് ഇറച്ചി വ്യാപാരിയായ കാസിം ഖുറൈശി(45)എന്നയാളെ ആൾക്കൂട്ടം തല്ലിക്കൊന്നത്. ആക്രമണത്തിൽ ഇയാളുടെ കൂടെ ഉണ്ടായിരുന്ന സമീയുദ്ദീൻ (65)നെ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസിനൊപ്പമാണ് ഗോരക്ഷ ഗുണ്ടകള്‍ ഖാസിമിനെ വലിച്ചിഴച്ച് കൊണ്ടുപോയത്. ഇരുവരേയും ചീത്തവിളിക്കുന്നതിന്റെയും മര്‍ദിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരിന്നു. കേസിൽ കൊലപാതകം, കലാപത്തിനുള്ള ശ്രമം എന്നിവ ചുമത്തി ഒമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒമ്പത് പേരിൽ നാലുപേരും പിന്നീട് ജാമ്യത്തിൽ ഇറങ്ങി.

ഒരു ദേശീയ മാധ്യമമാണ് ഹാപൂർ, അൽവാർ കൊലപാതകങ്ങളിലെ പ്രതികളുടെ പങ്ക് വ്യക്തമാകുന്ന വീഡിയോ പുറത്തുവിട്ടത്.മാധ്യമപ്രവര്‍ത്തകരായ സൗരഭ് ശുക്ലയും ക്യാമറാമാൻ അശ്വിന്‍ മെഹ്‌റയും ചേർന്ന് ഒളിക്യാമറ ഉപയോഗിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ആർഎസ്എസിനെക്കുറിച്ച് പഠിക്കാനെത്തിയ ഗവേഷകർ എന്നു പറഞ്ഞാണ് ഇവർ പ്രതികളോട് സംഭാഷണം നടത്തിയത്. കാസിം ഖുറൈശിയുടെ ഖാതകരെ കാണാനാണ് സംഘം ബജദ ഖുർദ് ഗ്രാമത്തിലേക്ക് ആദ്യം പുറപ്പെട്ടത്. ആട്, പോത്ത് എന്നിവയെ മാത്രം വിൽപന നടത്തിയിരുന്ന കാസിമിനെ ​ഗോവധം ആരോപിച്ചാണ് ആൾക്കൂട്ടം കൊലപ്പെടുത്തിയത്. സംഭവത്തിൽ അറസ്റ്റ് ചെയ്ത രാകേഷ് സിസോദിയയുമായാണ് സംഘം സംസാരിച്ചത്. ഇയാൾ ഇപ്പോൾ ജാമ്യത്തിലിറങ്ങിയിരിക്കുകയാണ്. കോടതിക്കു മുൻപിൽ നൽകിയ മൊഴിയിൽ അക്രമത്തിൽ തനിക്ക് പങ്കില്ലെന്നാണ് സിസോദിയ പറഞ്ഞത്. 

എന്നാൽ ''അയാൾ പശുക്കളെ കൊന്നവനാണെന്ന്, അതിനാൽ ഞാൻ അവനെയും കൊന്നു'', എന്ന് താൻ ജയിലധികാരികളോട് പറഞ്ഞിരുന്നതായി സിസോദിയയുടെ മാധ്യമപ്രവർത്തകരോട് വെളിപ്പെടുത്തി. ജയിലിൽ പോകുന്നതിനെക്കുറിച്ച് തനിക്ക് ഒട്ടും പേടിയില്ലായിരുന്നുവെന്നും ഇയാൾ പറയുന്നു. ഇനിയും ആയിരങ്ങളെ കൊല്ലാനും ആയിരം വട്ടം വേണമെങ്കില്‍ ജയിലില്‍ പോകാനും തയ്യാറാണെന്നും സിസോദിയ കൂട്ടിച്ചേർത്തു. പൊലീസ് തങ്ങളുടെ കൂടെയായിരുന്നു. പുതിയ സർക്കാർ വന്നതുകൊണ്ടാണ് ഇത്രയും സഹായം കിട്ടിയത്. കാസിം വെള്ളം ചോദിച്ചപ്പോള്‍ നിനക്ക് വെള്ളം കിട്ടാന്‍ യോഗ്യതയില്ലെന്നാണ് പറഞ്ഞത്. പശുവിനു വേണ്ടി ഇനിയും ആളുകളെ കൊല്ലുമെന്നും ഇയാൾ വിഡിയോയിൽ പറയുന്നുണ്ട്.