ഗാന്ധിയെ കൊന്ന ഗോഡ്സെ ആയുധം മാത്രം, എതിര്‍ക്കേണ്ടത് പിന്നിലെ ശക്തിയെ: സൂര്യ
ഗോഡ്സെ ഒരു ആയുധം മാത്രമാണ് അയാളെ അതിന് പ്രേരിപ്പിച്ച ആശയത്തെയാണ് നാം ഇല്ലാതാക്കേണ്ടത്. പെരിയാറിന്‍റെ ഈ വാക്കുകള്‍ ഇന്നും പ്രസക്തമാണ്.
ചെന്നൈ: മഹാത്മാഗാന്ധിയെ വധിച്ച ഗോഡ്സെയല്ല അതിന് പിറകിലുള്ള ശക്തികളാണ് എതിർക്കപ്പെടേണ്ടതെന്ന് നടൻ സൂര്യ. ഗോഡ്സെയെ കുറ്റപ്പെടുത്താതെ, വെടിവച്ച തോക്ക് നൂറ് കഷണങ്ങളാക്കി വെട്ടിനുറുക്കണമെന്ന പെരിയാറിന്റെ അഭിപ്രായത്തെ ഉയർത്തിക്കാട്ടിയായിരുന്നു സൂര്യയുടെ പ്രസ്താവന.
പുതിയ ചിത്രമായ കാപ്പാന്റെ പ്രമോഷൻ പരിപാടിയിൽ വെച്ചാണ് സൂര്യ ഈ നിലപാട് വ്യക്തമാക്കിയത്. ചിത്രത്തിലെ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കായിരുന്നു സൂര്യയുടെ മറുപടി.
സൂര്യയുടെ വാക്കുകള്‍....
ഗാന്ധിജി കൊല്പപെട്ടപ്പോള്‍ അതേ ചൊല്ലി ഇന്ത്യയില്‍ വ്യാപകമായി ജാതിമത സംഘര്‍ഷങ്ങളുണ്ടായി. ഇതേപ്പറ്റി ചോദിച്ചപ്പോള്‍ പെരിയാര്‍ പറഞ്ഞത് ഇങ്ങനെയാണ്... ഗോഡ്സെയുടെ തോക്ക് കൊണ്ടു വരൂ നമ്മുക്ക് അത് നൂറ് കക്ഷണങ്ങളായി നശിപ്പിച്ച് പ്രശ്നം പരിഹരിക്കാം.
പെരിയാര്‍ എന്താണ് പറഞ്ഞത് എന്ന് മനസ്സിലാവാതെ ചുറ്റുമുള്ളവര്‍ നിന്നപ്പോള്‍ പെരിയാര്‍ അവരോട് പറഞ്ഞു. ഗാന്ധിജിയുടെ മരണത്തിന് ഗോഡ്സെയെ കുറ്റപ്പെടുത്തുന്നത് നമ്മള്‍ ഈ തോക്ക് നശിപ്പിക്കുന്നത് പോലെയാണ്. അയാള്‍ ഒരു ആയുധം മാത്രമാണ് അയാളെ അതിന് പ്രേരിപ്പിച്ച ആശയത്തെയാണ് നാം ഇല്ലാതാക്കേണ്ടത്. പെരിയാറിന്‍റെ ഈ വാക്കുകള്‍ ഇന്നും പ്രസക്തമാണ്.