അടുത്ത 24 മണിക്കൂറിനുള്ളിൽ ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി വൻ ആക്രമണത്തിന് അമേരിക്കയും ഇസ്രായേലും തയ്യാറെടുക്കുന്നു. ടെഹ്‌റാനിലെ ചില മേഖലകളിൽ നിന്ന് ഒഴിഞ്ഞുപോകാൻ ഇസ്രായേൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വാഷിംഗ്ടൺ: പശ്ചിമേഷ്യൻ സംഘർഷം പുതിയ തലങ്ങളിലേക്ക് കടക്കവെ, അടുത്ത 24 മണിക്കൂറിനുള്ളിൽ ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി വൻതോതിലുള്ള ആക്രമണങ്ങൾക്ക് അമേരിക്കയും ഇസ്രായേലും തയാറെടുക്കുന്നു. ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അതിശക്തമായ പ്രഹരം ഏൽപ്പിക്കാനാണ് പദ്ധതിയെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ഇതിന്‍റെ ഭാഗമായി ടെഹ്‌റാനിലെ ചില ജനവാസ മേഖലകളിൽ നിന്നും താമസക്കാരോട് ഉടൻ ഒഴിഞ്ഞുപോകാണമെന്ന് ഇസ്രായേൽ സൈന്യം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ഏറ്റവും കഠിനമായ ആക്രമണങ്ങൾ ഇനി വരാനിരിക്കുന്നതേയുള്ളൂവെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. ഇറാനെതിരെയുള്ള സൈനിക നടപടികൾ ലക്ഷ്യം കാണുമെന്നും എന്നാൽ ഇതിനായി കരസേനയെ ഇറക്കേണ്ട സാഹചര്യം ട്രംപ് ഭരണകൂടം കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യോമാക്രമണങ്ങളിലൂടെയും ദീർഘദൂര മിസൈലുകളിലൂടെയും ഇറാനെ പ്രതിരോധത്തിലാക്കാമെന്നാണ് അമേരിക്കയുടെ കണക്കുകൂട്ടൽ. മേഖലയിലെ യുഎസ് പൗരന്മാരോട് അതീവ ജാഗ്രത പാലിക്കാനും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇറാൻ തൊടുത്തുവിട്ട മിസൈലുകൾ തങ്ങളുടെ പരിധിയിൽ എത്തിയതായി ഇസ്രായേലും യുഎഇയും സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ ഇറാനിലും തെക്കൻ ലെബനനിലും ഇസ്രായേൽ പുതിയ ഘട്ട വ്യോമാക്രമണങ്ങൾ ആരംഭിച്ചിട്ടുണ്ട്. ശനിയാഴ്ച ആരംഭിച്ച സംയുക്ത സൈനിക നീക്കത്തിൽ ഇതുവരെ 1,500-ലധികം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് അംഗങ്ങൾ കൊല്ലപ്പെട്ടതായാണ് ഇസ്രായേലിന്‍റെ കണക്കുകൾ സൂചിപ്പിക്കുന്നത്. അതേസമയം, കുവൈത്തിലെ യുഎസ് സൈനിക കേന്ദ്രത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട അമേരിക്കൻ സൈനികരുടെ എണ്ണം ആറായി ഉയർന്നു. രണ്ട് കുവൈത്ത് സൈനികർക്കും ഈ സംഘർഷത്തിൽ ജീവൻ നഷ്ടപ്പെട്ടതായി കുവൈത്ത് സൈന്യം സ്ഥിരീകരിച്ചു.
ഹോർമൂസ് പ്രതിസന്ധി
ഇറാനിലെ തുറമുഖ നഗരമായ ജാസ്കിൽ യുഎസ്-ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നൂറിലധികം സിവിലിയൻ ബാർജുകൾ തീപിടിച്ചു നശിച്ചു. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളെ ലക്ഷ്യം വയ്ക്കുമെന്ന് ഐആർജിസി മുന്നറിയിപ്പ് നൽകിയതോടെ ആഗോള എണ്ണ വിപണിയിൽ ആശങ്ക വർദ്ധിച്ചിരിക്കുകയാണ്. എണ്ണവില കുതിച്ചുയരുന്നുണ്ടെങ്കിലും തങ്ങളുടെ തന്ത്രപ്രധാനമായ പെട്രോളിയം ശേഖരം ഇപ്പോൾ പുറത്തെടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന നിലപാടിലാണ് ട്രംപ് ഭരണകൂടം. വരും മണിക്കൂറുകൾ മേഖലയുടെ ഭാവി നിശ്ചയിക്കുന്നതിൽ അതീവ നിർണ്ണായകമായിരിക്കും.


