ദില്ലി: പാകിസ്താനെതിരായ പ്രസ്താവന തയ്യാറാക്കാന്‍ മോദി സര്‍ക്കാരിനെ സഹായിച്ചത് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുന്‍ വ്യോമസേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ യാദവിനെ വിട്ട് തരണമെന്ന് ആവശ്യപ്പെട്ടുള്ള പ്രസ്താവന തയ്യാറാക്കാനാണ് ശശി തരൂര്‍ കേന്ദ്ര സര്‍ക്കാരിനെ സഹായിച്ചത്.

വിദേശ കാര്യമന്ത്രി സുഷമ സ്വരാജിന് വേണ്ടിയാണ് തരൂര്‍ പ്രസ്താവന തയ്യാറാക്കിയത്. ജാദവിന്റെ വധശിക്ഷയുമായി ബന്ധപ്പെട്ട് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രസ്താവന നടത്തിയ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, അതിനുപിന്നാലെ ഇക്കാര്യത്തില്‍ പ്രസ്താവന തയാറാക്കാന്‍ തരൂരിനോട് ആവശ്യപ്പെടുകയായിരുന്നു. മുന്‍ യുഎന്‍ പ്രതിനിധി കൂടിയായ തരൂരിനോട് സര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെടുകയായിരുന്നു.

രാജ്യാന്തര നിയമങ്ങളുടെ ലംഘനവും അതിനോടുള്ള വെല്ലുവിളിയുമാണ് ജാദവനെ വധശിക്ഷയ്ക്കു വിധിച്ച നടപടിയെന്ന് ശശി തരൂര്‍ പറയുന്നു. എല്ലാ ഇന്ത്യക്കാരെയും ബാധിക്കുന്ന വിഷയമാണിത്. ഈ നടപടി ഇന്ത്യയ്ക്കു മാത്രമുള്ള അപമാനല്ലെന്നും തരൂര്‍ പറഞ്ഞു. 

കേന്ദ്ര സര്‍ക്കാര്‍ തന്റെ സഹായം തേടിയതിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ സമ്മതത്തോടെയാണ് തരൂര്‍ പ്രസ്താവന തയ്യാറാക്കി നല്‍കിയത്. നേരത്തെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ സാക്കിയൂര്‍ റഹ്മാന്‍ ലഖ്‌വിയ്‌ക്കെതിരായ കേന്ദ്ര സര്‍ക്കാരിന്റെ പ്രസ്താവന തയാറാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശശി തരൂരിന്റെ സഹായം തേടിയിരുന്നു.