ജേക്കബ് തോമസിന്റെ സസ്പെന്ഷന് നാല് മാസത്തേക്ക് കൂടി നീട്ടി
ചട്ടപ്രകാരം ഒരു വർഷം സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനെ സർക്കാരിന് പുറത്തുനിർത്താം. അതിനു ശേഷം സസ്പെൻഷന്‍ കാലാവധി നീട്ടുന്നതിന് കേന്ദ്രസർക്കാരിന്‍റെ അനുമതി ആവശ്യമാണ്.
തിരുവനന്തപുരം:മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിൻറെ സസ്പെൻഷൻ സർക്കാർ നീട്ടി. നാലു മാസത്തേക്കു കൂടിയാണ് സസ്പെൻഷൻ നീട്ടിയത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ അവലോകന കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് നടപടി.
ഓഖി ദുരിതാശ്വാസ പ്രവർത്തനത്തിൽ സർക്കാരിന് വീഴ്ച സംഭവിച്ചുവെന്ന പ്രസംഗിച്ചതിനാണ് ജേക്കബ് തോമസിനെ സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ വർഷം ഡിസംബർ 19ന് ഇറക്കിയ ഉത്തരവ് നടപടിക്രമങ്ങള്‍ പാലിക്കാത്തുമൂലം കേന്ദ്രം അംഗീകരിച്ചില്ല. ഇതേ തുടർന്നാണ് അനുവാദമില്ലാത്ത പുസ്കമെഴുതിയതെന്ന് ചൂണ്ടികാട്ടി വീണ്ടും സസ്പെന്‍റ് ചെയ്തത്.
എട്ടുമാസമായി സസ്പെൻഷനിൽ കഴിയുകയാണ് ജേക്കബ് തോമസ്.
അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനാണ് വകുപ്പ് തല അന്വേഷണം നടത്തുന്നത്. വകുപ്പ്തല അന്വേഷണം പൂർത്തിയാകാത്തിനാൽ ജേക്കബ് തോമസിനെ പുറത്തുനിർത്താനാണ് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള അവലോകന കമ്മിറ്റി ശുപാർശ ചെയ്തത്. ഈ ശുപാർശ അംഗീകരിച്ചാണ് നാലുമാസത്തേക്ക് കൂടി മുഖ്യമന്ത്രി സസ്പെൻഷന്‍ നീട്ടിയത്.
ചട്ടപ്രകാരം ഒരു വർഷം സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനെ സർക്കാരിന് പുറത്തുനിർത്താം. അതിനു ശേഷം സസ്പെൻഷന്‍ കാലാവധി നീട്ടുന്നതിന് കേന്ദ്രസർക്കാരിന്‍റെ അനുമതി ആവശ്യമാണ്. നാലുമാസത്തിനു മുന്‍പ് അന്വേഷണം പൂർത്തിയാക്കാനാണ് നീക്കം. അതേ സമയം ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായി ഡ്രൈജർ വാങ്ങിയതിൽ സാന്പത്തികനഷ്ടമുണ്ടായെന്ന ധനകാര്യ പരിശോധന റിപ്പോർട്ടിൽ നടപടിയെടുക്കാനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.