തനിക്കെതിരെ പോക്‌സോ കേസെടുത്തതിൽ പ്രതിഷേധിച്ച് മുൻ ഡിജിപി ആർ. ശ്രീലേഖ രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്നു. ബിജെപി നേതൃത്വം ആവശ്യപ്പെട്ടാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറാണെന്നും, നിലവിലെ കേസിനെതിരെ നിയമപരമായി നീങ്ങുമെന്നും അവർ വ്യക്തമാക്കി.

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന മുൻ തീരുമാനം തിരുത്തി മുൻ ഡിജിപി ആർ. ശ്രീലേഖ. "ഇനി കേരളം ബിജെപി ഭരിക്കണം, എങ്കിൽ മാത്രമേ ജനങ്ങൾക്ക് പൂർണ്ണമായി നീതി ലഭിക്കൂ" എന്ന തലക്കെട്ടോടെ പങ്കുവെച്ച വീഡിയോയിലാണ് താൻ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് സജീവമായി ഇറങ്ങുകയാണെന്ന സൂചന ശ്രീലേഖ നൽകിയത്.

ഇരയുടെ പേര് വെളിപ്പെടുത്തി എന്നാരോപിച്ച് തനിക്കെതിരെ പോക്‌സോ കേസെടുത്തതിൽ ശ്രീലേഖ കടുത്ത അതൃപ്തി രേഖപ്പെടുത്തി. പത്ത് വർഷം മുൻപുള്ള വ്ലോഗിന്റെയും 2020-ലെ വീഡിയോയുടെയും പേരിൽ ഇപ്പോൾ കേസെടുത്തത് മനപ്പൂർവ്വം വ്യക്തിഹത്യ ചെയ്യാനാണെന്ന് അവർ ആരോപിക്കുന്നു. മൂന്ന് വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളിൽ ഭാരതീയ ന്യായ സംഹിത സെക്ഷൻ 514 പ്രകാരം മൂന്ന് വർഷത്തിനകം കേസെടുക്കണമെന്ന നിയമം നിലവിലുണ്ട്. കാലപ്പഴക്കം ചെന്ന ഈ വിഷയത്തിൽ തന്നോട് വിശദീകരണം പോലും ചോദിക്കാതെ എഫ്ഐആർ ഇട്ടത് ചട്ടവിരുദ്ധമാണെന്നും ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും അവർ പറഞ്ഞു.

നേരത്തെ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നായിരുന്നു ശ്രീലേഖയുടെ നിലപാട്. എന്നാൽ ഇപ്പോഴത്തെ സംഭവവികാസങ്ങളും പിന്തുണയ്ക്കുന്നവരുടെ അഭ്യർത്ഥനയും പരിഗണിച്ച് ബിജെപി നേതൃത്വം ആവശ്യപ്പെട്ടാൽ മത്സരിക്കാൻ തയ്യാറാണെന്ന് അവർ വ്യക്തമാക്കി. വിരമിച്ച ഒരു ഡിജിപിയോട് പോലും പോലീസ് ഇത്തരത്തിലാണ് പെരുമാറുന്നതെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്താകുമെന്ന് ശ്രീലേഖ ചോദിക്കുന്നു.