ജോലിക്കിടയില്‍ ലൈംഗിക ബന്ധത്തിന് ഒരുമണിക്കൂര്‍ സമയം നീക്കിവയ്ക്കണമെന്ന കൗണ്‍സിലറുടെ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തു സ്വീഡിഷ് നഗരസഭ. സ്വീഡണിലെ ഓവര്‍ടോര്‍ണ്യയിലെ നഗരസഭാ കൗണ്‍സിലറായ പെര്‍എറിക് മസ്‌കസ് എന്ന 42 കാരനാണ് പെയ്ഡ് സെക്‌സ് ബ്രേക്ക് ആശയം മുന്നോട്ടുവച്ചത്. പൗരന്മാരുടെ വ്യക്തിബന്ധങ്ങളുടെ പരിപോഷണവും ജോലികുടുംബ സന്തുലിതാവസ്ഥയുടെ നിലനില്‍പും എന്ന വിഷയത്തിലാണ് മസ്‌കസ് അഭിപ്രായം പ്രകടിപ്പിച്ചത്.

ആഴ്ചയുടെ മധ്യത്തില്‍ ഒരു ദിവസം ഒരു മണിക്കൂര്‍ മുന്‍പേ വീട്ടിലെത്താനുള്ള സാഹചര്യം ഒരുക്കി ഇത് സാധ്യമാക്കാം എന്നാണ് ഇദ്ദേഹം പറയുന്നത്. എന്നാല്‍ പ്രമേയത്തെ മറ്റ് അംഗങ്ങള്‍ ഒന്നാകെ എതിര്‍ക്കുകയായിരുന്നു. കൗണ്‍സിലിലെ മറ്റ് 31 അംഗങ്ങളും പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തു.

പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ലൈംഗിക ബന്ധം വളരെ ആരോഗ്യകരമായ ഒരു സംഗതിയാണെന്നാണ്. എന്നാല്‍ ഇതിനായി അനുവദിക്കുന്ന സമയം ആളുകള്‍ മറ്റു കാര്യങ്ങളില്‍ ഏര്‍പ്പെടില്ല എന്നൊന്നും നമുക്ക് ഉറപ്പിച്ചു പറയാനാവില്ല. നമുക്കല്‍പ്പം നടക്കാമെന്നോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ചെയ്യാമെന്നോ ഈയൊരുമണിക്കൂറില്‍ അവര്‍ പങ്കാളികളോട് പറഞ്ഞുകൂടായ്കയില്ലെന്നാണ് മസ്‌കസ് പറയുന്നത്.

പൗരന്മാര്‍ക്ക് ജോലിചെയ്യുന്നതില്‍ സുഖകരമായ സാഹചര്യങ്ങളൊരുക്കാന്‍ ബദ്ധശ്രദ്ധാലുക്കളാണ് യൂറോപ്പിലെ രാജ്യങ്ങള്‍. ജോലി സമ്മര്‍ദ്ദങ്ങള്‍ നീക്കി സന്തോഷം വളര്‍ത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഗവണ്‍മെന്റ് ഇത്തരമൊരു അഭിപ്രായപ്രകടനത്തിന് വഴിയൊരുക്കിയത്.

എന്നാല്‍ തല്‍ക്കാലം മസ്‌കസിന്റെ അഭിപ്രായം പ്രാവര്‍ത്തികമാകാന്‍ സാധ്യമല്ലെന്നാണ് സ്വഡണ്‍ ഭരണകൂടം നല്‍കുന്ന സന്ദേശം. ലഭിക്കുന്ന ഒരു മണിക്കൂര്‍ ഏതുതരത്തില്‍ ഉപയോഗിക്കപ്പെടുമെന്ന് ഉറപ്പുവരുത്താന്‍ ആരാലും സാധ്യമല്ല എന്നതുതന്നെയാണ് ഇതിന് കാരണം