രൂക്ഷമായ പോരാട്ടത്തിനൊടുവില്‍ സിറിയന്‍ സൈന്യം വിമതരുടെ നിയന്ത്രണത്തിലുണ്ടായിരുന്ന അലപ്പോ നഗരം തിരിച്ചുപിടിച്ചു. അഞ്ചര വര്‍ഷം നീണ്ട പോരാട്ടത്തിനൊടുവിലാണ് അലപ്പോ നഗരത്തില്‍ ആധിപത്യം സ്ഥാപിക്കാന്‍ ബാഷര്‍ അല്‍ അസദിന്റെ സൈന്യത്തിനായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സിറിയയിലെ സര്‍ക്കാരിനെയും വിമതരെയും വേര്‍തിരിച്ചിരുന്ന ഏറ്റവും പ്രധാനപ്പെട്ട നഗരമാണ് അലപ്പോ. 2012ലാണ് അലപ്പോയുടെ പ്രധന നഗരങ്ങളുടെ നിയന്ത്രണം വിമതര്‍ ഏറ്റെടുത്തത്. ഐക്യ രാഷ്‌ട്രസഭയുടെ കണക്ക് പ്രകാരം സിറിയയിലെ ആഭ്യന്തരകലാപത്തില്‍ ഇതുവരെ 2,50,000 പേരാണ് മരിച്ചത്. അലപ്പോയുടെ ആധിപത്യം സ്ഥാപിക്കാനായുള്ള പോരാട്ടത്തിനിടെയാണ് കൂടുതല്‍ ജീവഹാനി ഉണ്ടായിട്ടുള്ളത്. അലപ്പോ പിടിച്ചടക്കാന്‍ കഴിഞ്ഞ 12 ദിവസത്തിനിടെ നടത്തിയ ആക്രമണത്തില്‍ മാത്രം 27 കുട്ടികള്‍ ഉള്‍പ്പെടെ 212 പേരാണ് കൊല്ലപ്പെട്ടത്. രൂക്ഷമായ വ്യോമാക്രമണത്തിലൂടെയാണ് അലപ്പോ നഗരത്തില്‍ ആധിപത്യം സ്ഥാപിക്കാന്‍ അസദിന്രെ സൈന്യത്തിനായത്. അലപ്പോയിലെ ഹനാനോയിലാണ് ഏറ്റവും രൂക്ഷമായ ആക്രമണം നടന്നത്. തീവ്രവാദികള്‍ സാധാരണക്കാരെ ഉപയോഗിച്ച് മനുഷ്യകവചം തീര്‍ത്തതാണ് മരണസംഖ്യ ഉയരാന്‍ ഇടയാക്കിയതെന്നാണ് സൈന്യം നല്‍കുന്ന വിശദീകരണം. ഹനാനോയില്‍ തീവ്രവാദികള്‍ സ്ഥാപിച്ചിട്ടുള്ള മൈനുകളും, ബോംബുകളും നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് സൈന്യം അറിയിച്ചു.