കോഴിക്കോട്: ഹൃദ്രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മന്ത്രി ടി പി രാമകൃഷ്ണന്‍ വീണ്ടും സജീവമാകുന്നു. നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തോടെ അദ്ദേഹത്തിന്റെ ചുമതലകള്‍ തിരികെ നല്‍കുമെന്നാണ് അറിയുന്നത്.

ഇക്കഴിഞ്ഞ മാര്‍ച്ച് പതിമൂന്നിനാണ് മന്ത്രി ടി പി രാമകൃഷ്ണന് ഹൃദയാഘാതമുണ്ടായത്. അതീവ ഗുരുതരാവസ്ഥയിലായ അദ്ദേഹം ദിവസങ്ങള്‍ക്ക് ശേഷമാണ് അപകടനില തരണം ചെയ്തത്.ഈ ഘട്ടത്തില്‍ ടി പി രാമകൃഷ്‌ണന്‍ കൈകാര്യം ചെയ്തിരുന്ന എക്‌സൈസ് വകുപ്പിന്റെ ചുമതല മന്ത്രി ജി സുധകരനും, മറ്റ് വകുപ്പുകളുടെ മേല്‍നോട്ടം മുഖ്യമന്ത്രിക്കുമായിരുന്നു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം കഴിഞ്ഞ ദിവസം ടി പി രാമകൃഷ്ണന്‍ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോയി. വ്യാഴാഴ്ച നടക്കുന്ന മന്ത്രിസഭായോഗത്തില്‍ ടി പി രാമകൃഷ്ണനും പങ്കെടുക്കുമെന്നാണ് അറിയുന്നത്. തുടര്‍ന്ന് ചുമതലകള്‍ അദ്ദേഹത്തിന് കൈമാറും. മലപ്പുറം തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തി വച്ച മദ്യനയ പുനപരിശോധന ചര്‍ച്ചകളിലേക്കാവും മന്ത്രി ഇനി കടക്കുക.