തിരുവനന്തപുരം: മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും നിയമ പോരാട്ടങ്ങൾക്കും ഒടുവിൽ ടി.പി.സെൻകുമാർ സംസ്ഥാന ഡിജിപിയായി ചുമതലയേറ്റു. സർക്കാർ ഉത്തരവ് കൈപ്പറ്റിയ ശേഷം ചുമതലയേറ്റെടുക്കാനെത്തിയ സെൻകുമാർ പോലീസ് ആസ്ഥാനത്ത് ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു.
തുടർന്ന് ഓഫീസിലെത്തിയ അദ്ദേഹത്തെ ഡിജിപിയായിരുന്ന ലോക്നാഥ് ബെഹ്റ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. തുടർന്ന് ബെഹ്റയിൽ നിന്ന് ബാറ്റൺ സ്വീകരിച്ച അദ്ദേഹം ഔദ്യോഗികമായി സ്ഥാനമേറ്റെടുത്തു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ചുമതലയേറ്റെടുത്തത്.
തുടര്‍ന്ന് മാധ്യമങ്ങളെ കണ്ട ഡിജിപി, കോടതി പരിഗണനയിലിരിക്കുന്നതിനാൽ ഡിജിപി നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംബന്ധിച്ച് താൻ ഇപ്പോൾ ഒന്നും പറയുന്നില്ലെന്ന് അറിയിച്ചു. ശേഷിക്കുന്ന കാലാവധികൊണ്ട് നല്ല കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കും. മുഖ്യമന്ത്രി നടത്തിയ റേഞ്ച് യോഗങ്ങളിൽ നൽകിയ നിർദേശങ്ങൾ നടപ്പിലാക്കും. സ്ത്രീ സുരക്ഷ വർധിപ്പിക്കുന്നതിനും റോഡ് അപകടങ്ങൾ കുറക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കും- സെൻകുമാർ വ്യക്തമാക്കി.
സംസ്ഥാന പോലീസ് വകുപ്പിൽ നടത്തിയ അഴിച്ചുപണികൾ സംബന്ധിച്ച് ആശങ്കകളില്ല. രമൺശ്രീവാസ്തവയെ ഉപദേശവായി നിയമിച്ചിരിക്കുന്നത് മുഖ്യമന്ത്രിയാണ്, അദ്ദേഹം മുഖ്യമന്ത്രിക്ക് ഉപദേശം നൽകും- ഡിജിപി കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിക്ക് സമയമുള്ളസമയത്ത് അദ്ദേഹത്തെ സന്ദർശിക്കുമെന്നും സെൻകുമാർ പറഞ്ഞു.
