വീടിന്റെ ബാല്‍ക്കണയില്‍ നില്‍ക്കുകയായിരുന്ന ഒരു സ്‌ത്രീയുടെ മുന്നില്‍ പോയി നഗ്നത പ്രദര്‍ശിപ്പിച്ചു. പിന്നീട് ഓഫീസ് വാഹനത്തില്‍ നിന്നിറങ്ങി വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന യുവതിയെ പിന്തുടര്‍ന്ന് അശ്ലീല പരാമര്‍ശങ്ങള്‍ നടത്തി

ദില്ലി: സ്‌ത്രീകളുടെ പിന്നാലെ നടന്ന നഗ്നതാ പ്രദര്‍ശനവും അസഭ്യ വര്‍ഷവും നടത്തിയ തായ്‌ക്കൊണ്ടോ പരിശീലകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഏതാനും ദിവസങ്ങള്‍ മുന്‍പ് മാത്രം ജയിലില്‍ നിന്ന് ഇറങ്ങിയ സന്ദീപ് ചൗഹാന്‍ എന്നയാളാണ് പൊതുസ്ഥലത്ത് സ്‌ത്രീകളുടെ മുന്നില്‍ വെച്ച് സ്വയംഭോഗം ചെയ്യുകയും അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തത്. സ്ഥിരം കുറ്റവാളിയായ ഇയാള്‍ ദില്ലിയിലെ നിരവധി സ്കൂളുകളില്‍ തായ്‌ക്കൊണ്ടോ പരിശീലകനായി ജോലി ചെയ്യുകയാണെന്നും പൊലീസ് കണ്ടെത്തി.

ഞായറാഴ്ച ഇയാള്‍ ശല്യം ചെയ്ത രണ്ട് സ്‌ത്രീകളാണ് പരാതി നല്‍കിയത്. വീടിന്റെ ബാല്‍ക്കണയില്‍ നില്‍ക്കുകയായിരുന്ന ഒരു സ്‌ത്രീയുടെ മുന്നില്‍ പോയി നഗ്നത പ്രദര്‍ശിപ്പിച്ചു. പിന്നീട് ഓഫീസ് വാഹനത്തില്‍ നിന്നിറങ്ങി വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന യുവതിയെ പിന്തുടര്‍ന്ന് അശ്ലീല പരാമര്‍ശങ്ങള്‍ നടത്തി. ഭയന്നോടിയ ഇവരുടെ പിന്നാലെ ചെന്ന് അസഭ്യവര്‍ഷം നടത്തുകയും മുന്നില്‍ നിന്ന് സ്വയംഭോഗം ചെയ്യുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു.

മോഷണം, പിടിച്ചുപറി, മാനഭംഗം തുടങ്ങിയ കേസുകളില്‍ നഗരത്തിലെ വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 14 മാസത്തെ തടവ് ശിക്ഷ അനുഭവിച്ച ശേഷം ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. മദ്യപിച്ച ശേഷം സ്‌ത്രീകളെ ഉപദ്രവിക്കുന്നതാണ് ഇയാളുടെ രീതിയെന്നും സ്ഥിരം കുറ്റവാളിയാണെന്നും പൊലിസ് പറഞ്ഞു. 2016ല്‍ വസന്ത് കുഞ്ജില്‍ ഒരു യുവതിക്കു മുന്നില്‍ നിന്ന് സ്വയംഭോഗം ചെയ്ത ഇയാളെ കണ്ട് ഭയന്നോടുന്നതിനിടെ യുവതിക്ക് മൂന്നാംനിലയില്‍ നിന്ന് വീണ് പരിക്കേറ്റിരുന്നു. ഈ കേസിലാണ് ശിക്ഷ അനുഭവിച്ചത്. 

ഭാര്യയ്‌ക്കും രണ്ട് പെണ്‍മക്കള്‍ക്കും ഒപ്പം പശ്ചിംവിഹാറില്‍ താമസിക്കുന്ന ഇയാള്‍ ദക്ഷിണ ദില്ലിയിലെ നിരവധി സ്കൂളുകളില്‍ തായ്‌ക്കൊണ്ടോ പരിശീലനം നല്‍കുന്നുമുണ്ട്. ഇത്രയും ക്രിമിനല്‍ പശ്ചാലത്തമുള്ള ഒരാള്‍ക്ക് എങ്ങനെ സ്കൂളുകളില്‍ ജോലി കിട്ടിയെന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.