'സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നേരത്തേ ഒരു തീരുമാനത്തിലെത്തിയതാണ്. തൂത്തുക്കുടിയിലെ ജനങ്ങള്‍ സ്‌റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരെയാണ്, അതിനാല്‍ തന്നെ അവരുടെ വികാരത്തിനൊപ്പം നില്‍ക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം'

ചെന്നൈ: തൂത്തുക്കുടിയിലെ സ്‌റ്റെര്‍ലൈറ്റ് പ്ലാന്റ് വീണ്ടും തുറക്കില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. നേരത്തേ തീരുമാനിച്ച പ്രകാരം പ്ലാന്റ് അടച്ചുപൂട്ടാന്‍ തന്നെയാണ് തീരുമാനമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ഡി.ജയകുമാര്‍ അറിയിച്ചു. 

'സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നേരത്തേ ഒരു തീരുമാനത്തിലെത്തിയതാണ്. അതിനനുസരിച്ച് പ്ലാന്റ് പൂട്ടി സീല്‍ വയ്ക്കാന്‍ തന്നെയാണ് തീരുമാനം. ഈ തീരുമാനത്തിനെതിരെ വേദാന്ത ഗ്രൂപ്പ് ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുകയാണ്. ഇതിനായി ഒരു സമിതിയും ഹരിത ട്രൈബ്യൂണല്‍ രൂപീകരിച്ചു. അങ്ങനെയൊരു സമിതിയുടെ ആവശ്യം പോലുമില്ലെന്ന് ഞങ്ങള്‍ സുപപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. തൂത്തുക്കുടിയിലെ ജനങ്ങള്‍ സ്‌റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരെയാണ്, അതിനാല്‍ തന്നെ അവരുടെ വികാരത്തിനൊപ്പം നില്‍ക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.'- മന്ത്രി പറഞ്ഞു. 

പ്ലാന്റ് അടച്ചുപൂട്ടാനുള്ള ഉത്തരവിനെതിരെ വേദാന്ത ഗ്രൂപ്പ് നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാര്‍ ഉന്നയിച്ച ആശങ്ക പരിശോധിക്കാന്‍ സുപ്രീംകോടതി ദേശീയ ഹരിത ട്രൈബ്യൂണലിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹരിത ട്രൈബ്യൂണല്‍ ഒരു മൂന്നംഗസമിതിയും രൂപീകരിച്ചിരുന്നു. സമിതി തൂത്തുക്കുടിയിലെത്തി നേരിട്ട് സ്ഥിതിഗതികള്‍ വിലയിരുത്താനിരിക്കെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ വീണ്ടും നിലപാട് ഉറപ്പിക്കുന്നത്.

പ്ലാന്റ് വികസിപ്പിക്കാനുള്ള പദ്ധതിക്കെതിരെ തൂത്തുക്കുടിയില്‍ ശക്തമായ പ്രതിഷേധമായിരുന്നു നടന്നത്. ഇതിനിടെ നടന്ന പൊലീസ് വെടിവയ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെയാണ് പ്ലാന്റ് പൂട്ടി സീല്‍ വയ്ക്കാന്‍ ഇക്കഴിഞ്ഞ മെയ് മാസത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവിട്ടത്.