രാഷ്‌ട്രപതിയുടെ അംഗീകാരം ലഭിച്ചാല്‍ ജല്ലിക്കെട്ട് നടത്താന്‍ അനുമതി നല്‍കുന്ന ഓര്‍ഡിനന്‍സ് തമിഴ്നാട് സര്‍ക്കാര്‍ ഇന്ന് പുറത്തിറക്കും. തമിഴ്നാടിന്‍റെ കൂടി ചുമതലയുള്ള മഹാരാഷ്‌ട്ര ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു ഓഡിനന്‍സില്‍ ഒപ്പിട്ടാല്‍ ജല്ലിക്കെട്ട് നടത്താനുള്ള കളമൊരുങ്ങും. മുഖ്യമന്ത്രി പനീര്‍ ശെല്‍വം നേരിട്ടെത്തി അളങ്കനല്ലൂര്‍ ജല്ലിക്കെട്ട് ഉദ്ഘാടനം ചെയ്തേക്കും. കേന്ദ്ര നിയമം മറികടന്ന് ജല്ലിക്കെട്ട് നടത്താന്‍ അനുമതി നല്‍കുന്ന ഓര്‍ഡിനന്‍സില്‍ മൃഗങ്ങളോടുള്ള ക്രൂരത ഒഴിവാക്കാനുള്ള കര്‍ശന വ്യവസ്ഥകളുണ്ടാകും. ചട്ടം തെറ്റിച്ചാല്‍ തടവ് ശിക്ഷയും പിഴയുമുള്‍പ്പടെ ചുമത്താനുള്ള നിര്‍ദേശവും കരട് ഓര്‍ഡിനന്‍സിലുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം, ചെന്നൈ മറീനാബീച്ചിലും തമിഴ്നാട്ടിലെ മധുരയില്‍ അളങ്കനല്ലൂര്‍ ഉള്‍പ്പടെയുള്ള തെക്കന്‍ പ്രവിശ്യകളിലും ലക്ഷക്കണക്കിന് സമരക്കാര്‍ ഇപ്പോഴും പ്രക്ഷോഭം തുടരുകയാണ്. സമരം അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി പ്രക്ഷോഭക്കാരോട് ആവശ്യപ്പെട്ടെങ്കിലും ഓര്‍ഡിനന്‍സ് പുറത്തിറങ്ങും വരെ സമരമെന്നാണ് പ്രക്ഷോഭകരുടെ നിലപാട്. ഇന്നലെ രാത്രി വൈകിയും ലക്ഷക്കണക്കിന് പേര്‍ പ്രക്ഷോഭത്തില്‍ അണിചേര്‍ന്നിട്ടുണ്ട്.