മലപ്പുറം: കോഴിക്കോട് തൃശൂര്‍ ദേശീയ പാതയില്‍ വളാഞ്ചേരിക്കടുത്ത് വട്ടപാറയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് സ്പിരിട്ട് റോഡിലൂടെ ഒഴുകി. രാവിലെ പത്തുമണിയോടെയാണ് സ്ഥിരം അപകടമേഖലയായ വട്ടപാറ വളവില്‍ സ്പിരിറ്റ് ലോറി മറിഞ്ഞത്. ടാങ്കര്‍ ചോര്‍ന്ന് സ്പിരിറ്റ് റോഡിലൂടെ ഒഴുകിയതോടെ യാത്രക്കാരും നാട്ടുകാരും ഭീതിയിലായി. സ്ഥലത്തെത്തിയെ പൊലീസ് ഉടന്‍ തന്നെ ഗതാഗതം തടഞ്ഞ് യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും മുന്നറിയിപ്പ് നല്‍കി. 

ഗതാഗതം വഴി തിരിച്ചു വിട്ട് പോലീസും ഫര്‍ഫോഴ്‌സും ചേര്‍ന്ന് സ്പിരിട്ട് നിര്‍വ്വീര്യമാക്കി. സ്പിരിട്ടില്‍ വെള്ളം കലര്‍ത്തി റോഡിലൂടെ ഒഴുക്കി നിര്‍വീര്യമാക്കുകയായിരുന്നു. പഞ്ചാബില്‍ നിന്ന് തിരുവല്ലയിലേക്ക് പോവുകയായിരുന്ന ടാങ്കറാണ് മറിഞ്ഞത്. പരിക്കേറ്റ ടാങ്കര്‍ ഡ്രൈവറെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തില്‍ പ്രവേശിപ്പിച്ചു.