മാണ്ഡ്യക്കടുത്ത് ബൊമ്മലപുരയിൽ ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിക്കാൻ പെൺകുട്ടിക്ക് കൂട്ടുനിന്ന സംഭവത്തെ ചൊല്ലിയുള്ള തർക്കമാണ് ക്രൂരമായ പകപോക്കലിലേക്ക് നയിച്ചത്
മാണ്ഡ്യ: പ്രണയവിവാഹത്തെ അനുകൂലിച്ചതിന് മധ്യവയസ്കന് ക്രൂരമർദ്ദനം. കർണാടകയിലെ മാണ്ഡ്യയിൽ പെൺകുട്ടിയുടെ ബന്ധുക്കൾ ചേർന്ന് ഒരാളുടെ കാൽ കല്ലുകൊണ്ടടിച്ച് തകർത്തു. പാണ്ഡവപുരത്തിന് സമീപം ബൊമ്മലപുര സ്വദേശി പ്രകാശിനും മരുമകൻ നവീനുമാണ് മർദ്ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ പ്രകാശിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാണ്ഡ്യക്കടുത്ത് ബൊമ്മലപുരയിൽ ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിക്കാൻ പെൺകുട്ടിക്ക് കൂട്ടുനിന്ന സംഭവത്തെ ചൊല്ലിയുള്ള തർക്കമാണ് ക്രൂരമായ പകപോക്കലിലേക്ക് നയിച്ചത്. പെൺകുട്ടിയുടെ പിതാവും സഹോദരനും ബന്ധുക്കളും ചേർന്നാണ് ബൊമ്മലപുര സ്വദേശി പ്രകാശിന്റെ കാൽ തകർത്തത്.
ഞായറാഴ്ച പ്രകാശിനെയും മരുമകൻ നവീനെയും പിന്തുടർന്ന് ആക്രമിച്ച സംഘം ക്രൂരമായ ആക്രമണം അഴിച്ചുവിടുകയായിരുന്നു. കല്ലുകൊണ്ടുള്ള അടിയേറ്റ് കാൽപ്പാദം തകർന്ന പ്രകാശിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രണയ വിവാഹത്തിന് കൂട്ടുനിന്നെന്ന് ആരോപിച്ച് പ്രകാശിനെയും നവീനെയും പെൺകുട്ടിയുടെ സഹേദരൻ ഗിരീഷും ബന്ധു സഞ്ജുവും ചോദ്യം ചെയ്തിരുന്നു. ഇതിന്റെ അടുത്ത ദിവസം സഞ്ജുവും പ്രകാശും തമ്മിൽ ഇതിനെ ചൊല്ലി വാക്കേറ്റം നടന്നു. പിന്നാലെ ഇരുവരും സഞ്ജുവിനെ വീട് കയറി ആക്രമിച്ചു.
ഈ സംഭവത്തിൽ പ്രകാശിനെയും നവീനെയും പ്രതിയാക്കി കെ.ആർ.പേട്ട് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ഗിരീഷ്, സഞ്ജു, ഗണേഷ്, പുട്ടരാജു, പെൺകുട്ടിയുടെ പിതാവ് നിങ്കണ്ണ എന്നിവർ ചേർന്ന് ഞായറാഴ്ച ആക്രമണം നടത്തിയത്. പ്രകാശ് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു സംഘം. പരാതിയിൽ കേസെടുത്ത പൊലീസ് അഞ്ചുപേരെയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു


