നികുതി വെട്ടിച്ച് തലസ്ഥാനത്ത് വിവിധ ജ്വല്ലറികളിലേക്ക് കൊണ്ടുവന്ന സ്വര്‍ണവും വെള്ളിയും നികുതിവകുപ്പ് ഇന്റലിജന്‍സ് പിടികൂടി. ഒരു കോടിലധികം രൂപയുടെ ആഭരണങ്ങളാണ് കടത്താന്‍ ശ്രമിച്ചത്.

ചരക്കു സേവനനികുതി നിലവില്‍വന്നതിന് ശേഷം സ്വര്‍ണ കടത്ത് വര്‍ദ്ധിച്ചതായി നികുതിവകുപ്പും- പൊലീസും പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നികുതി ഇന്‍റലിജന്‍സ് വിവിധ വിഭാഗങ്ങളായി തിരിഞ്ഞ് തലസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തിയത്. നികുതിവെട്ടിച്ച് വിവിധ ജ്വല്ലറികളികള്‍ക്ക് സ്വര്‍ണമെത്തിക്കുന്നവരെ കുറിച്ച് നികുതിവകുപ്പിന് വിവരം ലഭിച്ചിരുന്നു. ഇതിലൊരാള്‍ മംഗലപുരത്തിയപ്പോള്‍ മൂന്നു കിലോ സ്വര്‍ണം പിടികൂടി, ചാലയില്‍നിന്ന് ഏഴു കിലോ സ്വര്‍ണവുമായി മറ്റൊരാളും പിടിയിലായി.

കഴിഞ്ഞ ആഴ്ച ഒരു രാജസ്ഥാന്‍ സ്വദേശി കൊണ്ടുവന്ന നാലര കിലോ സ്വര്‍ണം നികുതിവകുപ്പ് പിടികൂടിയിരുന്നു. നികുതിയും പിഴയും ഈടാക്കിയ ശേഷം സ്വര്‍ണം വിട്ടുകൊടുത്തു.