കണ്ണൂര്‍: തളിപ്പറമ്പില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന്‍ അറസ്റ്റില്‍. അരോളി സ്കൂളിലെ പ്രധാന അധ്യാപകനായ കെ.പി.വി സതീഷ്കുമാറാണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടില്‍ ട്യൂഷന്‍ പഠിക്കാനെത്തിയ പെണ്‍കുട്ടിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

തളിപ്പറമ്പ് സ്വദേശിയും അരോളി സ്കൂളിലെ പ്രധാന അധ്യാപകനുമായ സതീഷ് കുമാറാണ് പീഡനക്കേസില്‍ അറസ്റ്റിലായത്. ഇയാളുടെ വീട്ടില്‍ ട്യൂഷന്‍ പഠിക്കാനെത്തിയ 15കാരിയായ വിദ്യാ‍ര്‍ത്ഥിനിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവത്തെക്കുറിച്ച് പെണ്‍കുട്ടിയുടെ അമ്മ പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നതിങ്ങനെയാണ്. 'കഴിഞ്ഞ കുറേ നാളുകളായി സതീഷ് കുമാറിന്റെ വീട്ടില്‍ പെണ്‍കുട്ടി ട്യൂഷന് പോകുമായിരുന്നു. പലതവണ അശ്ലീല ചുവയോടെ പെണ്‍കുട്ടിയോട് ഇയാള്‍ സംസാരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ക്ലാസ് എടുക്കന്നതിനിടെ അശ്ലീല ചുവയോടെ സംസാരിച്ച ശേഷം ഇയാള്‍ ദേഹത്ത് കടന്നുപിടിച്ചു. പെണ്‍കുട്ടി ബഹളം വച്ചതോടെ സതീഷ് കുമാര്‍ ഒഴിഞ്ഞുമാറി. വീട്ടിലെത്തി അമ്മയോട് പീഡനവിവരം പെണ്‍കുട്ടി തുറന്നുപറഞ്ഞു'. 

തുടര്‍ന്നാണ് തളിപ്പറമ്പ് പൊലീസില്‍ പരാതി നല്‍കിയത്. ഭരണാനുകൂല അധ്യാപക സംഘടനയിലെ പ്രധാന ചുമതലക്കാരനായിതിനാല്‍ സതീഷ് കുമാറിനെ പൊലീസ് ആദ്യം അറസ്റ്റു ചെയ്തില്ല. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയാണ് അറസ്റ്റുണ്ടായത്. രാവിലെ അറസ്റ്റിലായ സതീഷ്കുമാറിനെ മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് വൈകീട്ടോടെയാണ് പൊലീസ് വൈദ്യ പരിശോധിനയ്‌ക്ക് കൊണ്ടുപോയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.