ദില്ലി: ടീസ്റ്റ നദീജലം പങ്കുവയ്‌ക്കുന്നത് സംബന്ധിച്ച് ഇന്ത്യയ്ക്കും ബംഗ്ലാദേശിനും ധാരധാരണയിലെത്താനായില്ല.വരള്‍ച്ചാ സമയത്ത് ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ 50:50 അനുപാതത്തില്‍ ടീസ്റ്റ നദീജലം പങ്കുവയ്‌ക്കണമെന്ന ആവശ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലും ധാരണയിലെത്താനായില്ല. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനത്തിലെത്താന്‍ കഴിയാത്തത്.

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്‌ക്ക് ഹസീനയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം ഈ സര്‍ക്കാര്‍ തന്നെ ഇതിന് പരിഹാരം കാണുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. എല്ലാ തര്‍ക്കങ്ങളും എത്രയും വേഗം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ ഹസീനയും പ്രത്യാശ പ്രകടിപ്പിച്ചു.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സാന്നിധ്യത്തിലായിരുന്നു ഇരു നേതാക്കളുടെയും സംയുക്ത പ്രസ്താവന. തീവ്രവാദം നേരിടുന്നത് ഉള്‍പ്പടെ എല്ലാ മേഖലയിലും പരസ്‌പര സഹകരണത്തോടെ പ്രവര്‍ത്തിക്കാന്‍ ഇന്ത്യയും ബംഗ്ലാദേശും തീരുമാനിച്ചു. 500 മില്യണ്‍ ഡോളറിന്റെ സൈനിക ഉപകരണങ്ങള്‍ ഇന്ത്യ ബംഗ്ലാദേശിന് നല്‍കും.അടിസ്ഥാനസൗകര്യവികസനത്തിന് 4.5 ബില്യണ്‍ ഡോളറിന്റെ വായ്പയും നല്‍കും. കൊല്‍ക്കത്തില്‍ നിന്നും ധാക്കയിലേക്ക് പുതിയ ബസ് തീവണ്ടി സര്‍വ്വീസുകളും തുടങ്ങി.