ആരാധനാലയങ്ങളെ പൊതുസ്ഥലമായി പരിഗണിക്കാൻ കഴിയില്ലെന്നും വിശ്വാസികൾക്ക് മതസ്ഥാപനത്തിൽ അവകാശമുണ്ടെന്നും എൻഎസ്എസിനുവേണ്ടി ഹാജരായ അഡ്വ. കെ പരാശരൻ വാദിച്ചു. തുല്യതയും മതവിശ്വാസവും തമ്മിൽ ബന്ധിപ്പിക്കരുതെന്നും കെ പരാശരൻ ആവശ്യപ്പെട്ടു.
ദില്ലി: ശബരിമല സ്ത്രീപ്രവേശന വിധിയെ എതിർത്തുകൊണ്ടുള്ള പുനഃപരിശോധനാ ഹർജികളിൻമേൽ സുപ്രീം കോടതിയിൽ വാദം പുരോഗമിക്കുകയാണ്. ആരാധനാലയങ്ങൾ പൊതുസ്ഥത്തിന്‍റെ പരിധിയിൽ വരില്ല എന്ന വാദമാണ് വിധിയെ എതിർക്കുന്ന അഭിഭാഷകർ പ്രധാനമായും കോടതിയിൽ ഉന്നയിച്ചത്. ക്ഷേത്രം പൊതുവിടത്തിന്‍റെ പരിധിയിൽ വരുമെന്നും അവിടെ ഒരു തരത്തിലുള്ള വിവേചനങ്ങളും പാടില്ല എന്ന ഭരണഘടനാ തത്വമായിരുന്നു ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ച സുപ്രീം കോടതി ഭരണഘടനാബഞ്ചിന്‍റെ വിധിയുടെ അടിസ്ഥാനങ്ങളിൽ ഒന്ന്.
കേസ് പരിഗണിക്കുന്നതിന് മുമ്പ് ആമുഖമായി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് കേസിന്‍റെ സ്വഭാവം സംബന്ധിച്ച് പരാമർശങ്ങളൊന്നും നടത്തിയില്ല. പുനഃപരിശോധനാ ഹർജിക്കൊപ്പം റിട്ട് ഹർജികളും കേസിൽ ഇടപെടാൻ അപേക്ഷിച്ചുകൊണ്ടുള്ള ഹർജികളും കൂടി പരിഗണിക്കുകയാണ് എന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്.
കണ്ഠരര് രാജീവരുടെ ഹർജിയാണ് ആദ്യം കോടതി പരിഗണിക്കാൻ തീരുമാനിച്ചതെങ്കിലും ആദ്യം ആര് വാദിക്കും എന്ന് ചീഫ് ജസ്റ്റിസ് തുടക്കത്തിൽ തന്നെ ചോദിച്ചു. തന്ത്രിക്ക് വേണ്ടി ഹാജരാകാൻ മുതിർന്ന അഭിഭാഷകൻ വി ഗിരി കോടതിയിൽ എത്തിയിരുന്നെങ്കിലും എൻഎസ്എസ് നൽകിയ ഹർജിയിൽ ഹാജരായ കെ മോഹൻ പരാശരൻ ആണ് ആദ്യം വാദിച്ചുതുടങ്ങിയത്. മുതിർന്ന അഭിഭാഷകൻ എന്ന നിലയിൽ കെ പരാശരൻ വാദം തുടങ്ങിവയ്ക്കട്ടെ എന്ന് ഹർജിക്കാർ കൂട്ടായി തീരുമാനിക്കുകയായിരുന്നു. യുവതീപ്രവേശന വിധി തെറ്റാണ് എന്നാണ് കെ പരാശരൻ തന്‍റെ വാദത്തിന്‍റെ തുടക്കത്തിൽ പറഞ്ഞത്. പ്രധാനപ്പെട്ട പല വിഷയങ്ങളും കോടതിക്ക് മുമ്പിൽ എത്തിയില്ല എന്ന് അദ്ദേഹം വാദിച്ചു. വിശ്വാസികളുടെ ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കുന്നതാണ് ശബരിമല യുവതീപ്രവേശന വിധിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിധി പുനഃപരിശോധിക്കേണ്ട ആവശ്യം എന്താണ് എന്നാണ് ചീഫ് ജസ്റ്റിസ് ആദ്യം ഇടപെട്ട് ചോദിച്ചത്. പുനഃപരിശോധനാ ഹർജികൾക്കും റിട്ട് ഹർജികൾക്കും ഏതാണ്ട് ഒരേ സ്വഭാവമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിധിയിലെ പിഴവ് എന്തൊക്കെയാണെന്ന് വിശദീകരിക്കണമെന്നും ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ആവശ്യപ്പെട്ടു. അതിന് വ്യക്തമായ കാരണങ്ങൾ നിരത്തണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഭരണഘടനയുടെ 25ആം അനുച്ഛേദത്തെ ലംഘിക്കുന്ന വിധി പ്രസ്താവമാണ് ഭരണഘടനാബഞ്ച് നടത്തിയതെന്ന് കെ പരാശരൻ മറുപടി നൽകി. വിശ്വാസികളുടെ അവകാശം ലംഘിക്കപ്പെടുകയാണ്. അതുപോലെ തന്നെ ഭരണഘടനയുടെ 15ആം അനുച്ഛേദത്തിലെ തുല്യാവകാശം ആരാധനാലയങ്ങളുടെ കാര്യത്തിൽ ഉൾപ്പെടില്ലെന്നും കെ പരാശരൻ സ്ഥാപിക്കാൻ ശ്രമിച്ചു. ആരാധനാലയങ്ങളെ പൊതുസ്ഥലമായി പരിഗണിക്കാൻ കഴിയില്ലെന്നും അദ്ദേഹം വാദിച്ചു. വിശ്വാസികൾക്ക് മതസ്ഥാപനത്തിൽ അവകാശമുണ്ടെന്നും തുല്യതയും മതവിശ്വാസവും തമ്മിൽ ബന്ധിപ്പിക്കരുതെന്നും കെ പരാശരൻ ആവശ്യപ്പെട്ടു.
ഈ ഘട്ടത്തിൽ ജസ്റ്റിസ് നരിമാൻ ഇടപെട്ട് തന്‍റെ വിധിന്യായം അമ്പലത്തെ പൊതുസ്ഥലമായി പരിഗണിച്ചുകൊണ്ടായിരുന്നു എന്ന് കോടതിയിൽ പറഞ്ഞു. ആരാധനാലയങ്ങൾ പൊതുസ്ഥലമാണോ എന്ന വിഷയത്തിൽ കേന്ദ്രീകരിച്ചാണ് ഇപ്പോൾ സുപ്രീം കോടതിയിൽ ചരിത്രവിധിയുടെ പുനഃപരിശോധനാ ഹർജികളിൻമേൽ വാദം പുരോഗമിക്കുന്നത്.
