ലണ്ടന്‍ ആക്രമണം: ആക്രമിക്ക് ഇസ്ലാമിക തീവ്രവാദ ആശയങ്ങളുമായി ബന്ധം
ലണ്ടന്‍: ബ്രിട്ടീഷ് പാർലമെന്‍റിന് മുന്നിൽ ആക്രമണം നടത്തിയ ആൾക്ക് ഇസ്ലാമിക തീവ്രവാദ ആശയങ്ങളുമായി ബന്ധമുണ്ടെന്ന് ബിട്ടൻ തീവ്രവാദ വിരുദ്ധ സേന തലവൻ. സംഭവതെത അപലപിച്ച് ലോകനേതാക്കൾ രംഗത്തെത്തി. അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് അപലപിച്ചു. ഭീകരാവാദത്തെ ഒറ്റക്കെട്ടായി നിന്ന് ചെറുക്കാൻ ബ്രിട്ടനൊപ്പമുണ്ടാകുമെന്ന് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കി.
ലണ്ടനിലെ ബ്രിട്ടീഷ് പാർലമെന്റ് മന്ദിരത്തിന് മുന്നിലുണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് പേരാണ് മരിച്ചത്. പരിക്കേറ്റ 40 പേരിൽ പലരുടെയും നില ഗുരുതരമാണ്. അക്രമിയെപ്പറ്റിയുള്ള വിവരം പുറത്ത് വിട്ടില്ലെങ്കിലും ഇയാൾക്ക് ഇസ്ലാമിക തീവ്രവാദ ആശയങ്ങളുമായി ബന്ധമുണ്ടെന്ന് ബ്രിട്ടൻ തീവ്രവാദ വിരുദ്ധ സേനയുടെ ചുമതല വഹിക്കുന്ന മാർക് റൗവ്‍ലി അറിയിച്ചു.
പ്രധാനമന്ത്രി തെരേസ മേയും മന്ത്രിമാരും ഉൾപ്പെടെ നിരവധി എംപിമാർ പാർലമെന്‍റിനുള്ളിൽ ഉണ്ടായിരുന്ന സമയത്ത് നടന്ന ആക്രമണത്തെ നീതികെട്ടതെന്നതായിരുന്നു പ്രധാനമന്ത്രി തെരേസ മെ വിശേഷിപ്പിച്ചത്. ബ്രിട്ടീഷ് ജനാധിപത്യ മൂല്യങ്ങളെ തകർക്കാനുള്ള ശ്രമമാണ് നടന്നതെന്നും തെരേസ മെ പറഞ്ഞു.
ആക്രമണത്തിന് പിന്നാലെ ബ്രിട്ടന് പിന്തുണയുമായി ലോകരാജ്യങ്ങളെത്തി. തെരേസ മെ ശക്തയായ ഭരണാധികാരിയാണെന്നും സാഹചര്യത്തെ മികച്ച രീതിയിൽ അവർ കൈകാര്യം ചെയ്യുന്നുണ്ടെന്നും അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. തെരേസ മെയുമായി ടെലിഫോണിൽ സംസാരിച്ച് സ്ഥിതി ആരാഞ്ഞെന്നും ട്രപ് ട്വിറ്ററിലൂടെ അറിയിച്ചു.
ഭീകരവാദത്തിനെതിരെ ഒരുമിച്ച് പോരാടാൻ ബ്രിട്ടനൊപ്പം ഇന്ത്യയുമുണ്ടാകുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി പ്രണബ് മുഖർജിയും പറഞ്ഞു.ജർമ്മൻ ചാൻസലർ അഞ്ജല മർക്കൽ ബ്രിട്ടൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ബ്രിട്ടന്‍റെ വേദനയിൽ പങ്ക് ചേരുന്നതായി ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാൻസോ ഒളോന്ത് പറഞ്ഞു. ആക്രമണത്തിൽ അപലപിച്ച ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ ഭീകരവാദത്തെ ചെറുക്കാൻ അന്താരാഷ്ട്ര തലത്തിൽ കൂട്ടായ്മ യുമായി മുന്നോട്ടു പോകുമെന്നും വ്യക്തമാക്കി.