ജൂലൈ 30ന് പ്രഖ്യാപിച്ച ഹര്‍ത്താലിന്‍റെ  സ്‌പോണ്‍സര്‍ ചെയ്യുന്നത് സി.പി.ഐ.എം ആണെന്ന ആരോപണവുമായി ബി.ജെ.പി ബൗദ്ധിക വിഭാഗം സെല്‍ തലവന്‍ ടി.ജി മോഹന്‍ദാസ്

എറണാകുളം : ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് അനുകൂലമായ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ജൂലൈ 30ന് പ്രഖ്യാപിച്ച ഹര്‍ത്താലിന്‍റെ സ്‌പോണ്‍സര്‍ ചെയ്യുന്നത് സി.പി.ഐ.എം ആണെന്ന ആരോപണവുമായി ബി.ജെ.പി ബൗദ്ധിക വിഭാഗം സെല്‍ തലവന്‍ ടി.ജി മോഹന്‍ദാസ്. ട്വിറ്ററിലൂടെയാണ് മോഹന്‍ദാസിന്റെ ആരോപണം. 

കേരളത്തിലെ സി.പി.ഐ. എം ആണ് 30 ലെ ഹര്‍ത്താലിന്റെ രഹസ്യ സ്‌പോണ്‍സര്‍. വിജയിച്ചാല്‍ അവരുടെ ദാസ്യമുള്ള പുതിയൊരു ഹിന്ദു നേതൃത്വം ഉണ്ടായതായി പ്രഖ്യാപിക്കും. പരാജയപ്പെട്ടാല്‍ സര്‍ക്കാരിനാണ് ഹിന്ദുക്കളുടെ പിന്‍തുണ എന്ന് വാദിക്കും. അക്രമമുണ്ടായാല്‍ മുന്‍ ആര്‍.എസ്.എസ് എന്നൊക്കെ പറഞ്ഞ് ബഹളം വെയ്ക്കും. എന്നാണ് ടി.ജി മോഹന്‍ദാസിന്റെ ട്വീറ്റ്.

ഹര്‍ത്താല്‍ ആഹ്വാനത്തെ തള്ളി ആര്‍.എസ്.എസ് രംഗത്തുവന്നതിനു പിന്നാലെയാണ് മോഹന്‍ദാസ് ഇത്തരമൊരു ആരോപണവുമായി രംഗത്തുവന്നത്. ശ്രീ അയ്യപ്പധര്‍മ്മസേന, ശ്രീരാമസേന, ഹനുമാന്‍ സേന, വിശ്വകര്‍മ്മ സഭ, എന്നീ സംഘടനകള്‍ തൃശൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തതെന്നിരിക്കെയാണ് ഹര്‍ത്താല്‍ ആഹ്വാനത്തിനു പിന്നില്‍ സി.പി.ഐ.എം ആണെന്ന് മോഹന്‍ദാസ് ആരോപിച്ചത്.