ക്രൈം റെക്കോര്‍ഡ് ബ്യൂറോ മേധാവി സ്ഥാനത്തോടൊപ്പമായിരിക്കും കെഎസ്ആര്‍ടിസി എംഡി സ്ഥാനം തച്ചങ്കരി കൈകാര്യം ചെയ്യുക. ഡിജിപി എൻ.ശങ്കര്‍ റെഡ്ഡിക്ക് പോലീസിന്‍റെ ആധുനികവത്കരണചുമതലയും നല്‍കിയിട്ടുണ്ട്

തിരുവനന്തപുരം: അഗ്നിരക്ഷാ സേനമേധാവി ടോമിന്‍ ജെ തച്ചങ്കരിയെ കെ.എസ്.ആര്‍.ടി.സി എം.ഡിയായി നിയമിച്ചു. തച്ചങ്കരിക്ക് പകരം നിലവില്‍ കെഎസ്ആര്‍ടിസി എംഡിയായ ഹേമചന്ദ്രന്‍ ഫയര്‍ഫോഴ്സ് മേധാവിയാവും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. 

ക്രൈം റെക്കോര്‍ഡ് ബ്യൂറോ മേധാവി സ്ഥാനത്തോടൊപ്പമായിരിക്കും കെഎസ്ആര്‍ടിസി എംഡി സ്ഥാനം തച്ചങ്കരി കൈകാര്യം ചെയ്യുക. ഡിജിപി എൻ.ശങ്കര്‍ റെഡ്ഡിക്ക് പോലീസിന്‍റെ ആധുനികവത്കരണചുമതലയും നല്‍കിയിട്ടുണ്ട്. നിലവില്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ മേധാവിയായിരുന്നു ശങ്കര്‍ റെഡ്ഡി. 

പരിയാരം മെഡി.കോളേജ് ഏറ്റെടുക്കാനുള്ള ഓര്‍ഡിനന്‍സിനും മന്ത്രിസഭയോഗം അനുമതി നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ കോളേജിന്‍റെ ആസ്തി ബാധ്യതകള്‍ ഏറ്റെടുക്കുന്നതിനുള്ളതാണ് ഈ ഓര്‍ഡിനന്‍സ്. കൊച്ചി, പരിയാരം മെഡി.കോളേജുകള്‍ ഏറ്റെടുക്കാന്‍ നേരത്തെ തന്നെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 2000 കോടിയുടെ ആസ്തിയും 494 കോടിയുടെ ബാധ്യതയും സഹിതമാണ് രണ്ട് സ്ഥാപനങ്ങളും ഏറ്റെടുക്കുന്നത്. 

സര്‍ക്കാര്‍ ഏറ്റെടുത്ത ശേഷം ആര്‍സിസി മാതൃകയില്‍ മുഖ്യമന്ത്രി അധ്യക്ഷനായ ഭരണസമിതിയായിരിക്കും ഇവയുടെ ഭരണം നിര്‍വഹിക്കുക. ഇതോടൊപ്പം പഞ്ചായത്തീരാജ് ആക്ടിൽ 59 ആം വകുപ്പ് ഭേദഗതി ചെയ്യാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
 ത്രിതതല പഞ്ചായത്ത് അംഗങ്ങളുടെ സ്വത്ത് വിവരം അറിയിക്കാനുള്ള സമയപരിധി 15 മാസമായിരുന്നത് 30 മാസമാക്കുന്നതാണ് ഭേദഗതി.