കെഎസ്ആര്‍ടിസി ബസ് പരീക്ഷണ ഓട്ടം നടത്തി ഇന്ന് മുതൽ വാഹനങ്ങള്‍ കടത്തിവിടും

കോഴിക്കോട്: താമരശേരി ചുരത്തില്‍ ഇടിഞ്ഞ ഭാഗത്ത് താത്ക്കാലികമായി നിര്‍മിച്ച റോഡിലൂടെ കെഎസ്ആര്‍ടിസി ബസ് പരീക്ഷണ ഓട്ടം നടത്തി. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍, സി.കെ. ശശീന്ദ്രന്‍ എം‌എല്‍എ, ജില്ലാ കലക്റ്റര്‍ യു.വി ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കെഎസ്ആര്‍ടിസി ബസില്‍ ഇരു ഭാഗത്തേക്കും യാത്ര ചെയ്താണ് പരീക്ഷണ ഓട്ടം നടത്തിയത്. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്കാണ് പരീക്ഷണ ഓട്ടം നടത്തിയത്. ഇന്ന് മുതല്‍ ബസ് അടക്കമുള്ള യാത്രാ വാഹനങ്ങള്‍ ചുരം വഴി കടത്തി വിടും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നിലവില്‍ വാഹനം കടന്നുപോകുന്നതിന് പര്യാപ്തമായ രീതിയിലാണ് താത്ക്കാലിക നിര്‍മ്മാണ പ്രവൃത്തി നടത്തിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇന്നു മുതല്‍ കെഎസ്ആര്‍ടിസി ബസുകളും മറ്റ് ചെറിയ യാത്രാ വാഹനങ്ങളും നിയന്ത്രണ വിധേയമായി ഓടിത്തുടങ്ങും. വണ്‍വേ അടിസ്ഥാനത്തിലായിരിക്കും വാഹനങ്ങള്‍ കടത്തി വിടുക. രാത്രി 10 മുതല്‍ രാവിലെ ആറ് വരെ ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസിയുടെ മള്‍ട്ടി ആക്‌സില്‍ ബസുകള്‍ കടത്തി വിടും. ഇത്തരം സ്വകാര്യ വാഹനങ്ങള്‍ക്ക് അനുമതിയുണ്ടാകില്ല. ചരക്ക് വാഹനങ്ങള്‍ക്ക് നിലവിലുള്ള നിരോധനം തുടരും. 

ചെറിയ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ ചുരം ബൈപ്പാസ് ഉപയോഗിക്കണം. ചുരത്തിലൂടെ യാത്ര ചെയ്യുന്നവര്‍ സ്വകാര്യ വാഹനങ്ങള്‍ ഒഴിവാക്കി പരമാവധി പൊതു വാഹനങ്ങള്‍ ഉപയോഗിക്കണമെന്നും മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് (ദേശീയപാത വിഭാഗം) എക്‌സിക്യുട്ടീവ് എൻജിനീയര്‍ കെ. വിനയരാജ്, താമരശേരി തഹസില്‍ദാര്‍ മുഹമ്മദ് റഫീഖ്, താമരശേരി ഡിവൈഎസ്പി പി.സി. സജീവന്‍, സിഐ ടി.എ. അഗസ്റ്റി ന്‍, കെഎസ്ആര്‍ടിസി സോണല്‍ ഓഫിസര്‍ ജോഷിജോണ്‍, ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ വി.എം.എ. നാസര്‍, പൊതുമരാമത്ത് വകുപ്പ് (ദേശീയപാത വിഭാഗം) അസി. എൻജിനീയര്‍ ജമാല്‍ മുഹമ്മദ്, ഓവര്‍സിയര്‍ ആന്‍റോ പോള്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.